April 23, 2022
April 23, 2022
ദോഹ : ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ അന്താരാഷ്ട്ര ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ കേരിഫോർ.ഫ്രാൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി പാരീസിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'വാർത്ത അടിസ്ഥാനരഹിതമാണ്.കേരിഫോർ ഗ്രൂപ്പും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഖത്തറിൽ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ഖത്തർ ലോകകപ്പിനോടുള്ള പൂർണ്ണ പ്രതിബദ്ധതയും പിന്തുണയും ഞങ്ങൾ ആവർത്തിക്കുന്നു, ഇതോടൊപ്പം,ഖത്തറിലെ പ്രവർത്തനങ്ങൾ ഇനിയും ശക്തമായി തന്നെ മുന്നോട്ടുകൊണ്ടുപോവുകയും വരാനിരിക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഞങ്ങളുടെ വിലയേറിയ ഉപഭോക്താക്കൾക്കും അതിഥികൾക്കും കൂടുതൽ സേവനങ്ങൾ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു."കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം,'മനുഷ്യാവകാശ പ്രശ്‌നങ്ങൾ' ചൂണ്ടിക്കാട്ടി ഗ്രൂപ്പ് സ്‌പോൺസർഷിപ്പ് വകയിൽ തങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് ഉപയോഗിക്കില്ലെന്ന റിപ്പോർട്ടുകൾ പ്രസ്താവനയിൽ കമ്പനി നിഷേധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ഖത്തറിലെ പ്രമുഖ ഓൺലൈൻ ന്യൂസ് പോർട്ടലായ 'ദോഹ ന്യൂസ്'കേരിഫോർ ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചതായി വാർത്ത നൽകിയത്.ലോക കപ്പ് സ്റ്റേഡിയങ്ങളുടെ നിർമാണത്തിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളിൽ പ്രതിഷേധിച്ച് സ്പോൺസർ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന ലോക കപ്പ് ടിക്കറ്റുകൾ ഉപയോഗിക്കില്ലെന്ന് കമ്പനി തീരുമാനിച്ചതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്..ലോകകപ്പിൽ കളിക്കുന്ന ബെൽജിയം ടീമിന്റെ നിരവധി സ്പോൺസർമാരിൽ ഒന്നാണ് ഫ്രഞ്ച് കമ്പനിയായ കേരിഫോർ. ബെൽജിയം ടീമിന്റെ മറ്റു സ്പോൺസർമാരും ഇക്കാര്യം അറിയിച്ചതായും ദോഹ ന്യൂസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.ഐ.എൻ.ജി ബെൽജിയം, കോട്ടഡോർ, ജി.എൽ.എസ്, ജൂപിലെർ ബിയർ എന്നീ കമ്പനികളാണ് ബെൽജിയം ടീമിന്റെ മറ്റു സ്‌പോൺസർമാർ.
കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ഖത്തറിൽ പ്രവർത്തിക്കുന്ന കേരിഫോറിന് പത്തു ബ്രാഞ്ചുകളും രണ്ടായിരത്തിലധികം ജീവനക്കാരുമാണ് ഖത്തറിലുള്ളത്.ഉന്നതതലങ്ങളിലുള്ള ഇടപെടലിനെ തുടർന്ന് ലോകകപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഒടുവിൽ കമ്പനി പിൻമാറുകയായിരുന്നുവെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക