January 12, 2022
January 12, 2022
Photo by Salim Matramkot | The Peninsula
ദോഹ : അനുദിനം അപകടകാരിയായി മാറുന്ന കോവിഡിനെ ചെറുക്കാൻ നിരവധി നിയന്ത്രണങ്ങളാണ് ഖത്തറിൽ അടുത്തിടെ ഏർപ്പെടുത്തിയത്. പല പൊതു ഇടങ്ങളിലും വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിവർക്ക് മാത്രമേ പ്രവേശനം നൽകൂ എന്ന നിലപാടും അധികൃതർ സ്വീകരിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾക്ക് പിന്നാലെ, വാക്സിനേഷൻ എടുക്കാത്തവർക്കും അവകാശങ്ങൾ ഉണ്ടെന്നും, അവ സംരക്ഷിക്കപ്പെടുന്നുണ്ട് എന്നുറപ്പുവരുത്തണം എന്നും ആവശ്യപ്പെട്ട് മുന്നോട്ടുവന്നിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ.
സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രധാനമായും ഈ ആവശ്യം ഉയരുന്നത്. 'വാക്സിനെടുക്കാത്തവരുടെ അവകാശങ്ങൾ' എന്ന പേരിൽ ഇതിനായി കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ട്വിറ്ററിൽ ഈ കാമ്പയിൻ വൻ വിജയമാവുകയും ചെയ്തു. ഇഹ്തിറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉളള എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകണമെന്നാണ് ഇവരുടെ ആവശ്യം. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. പുസ്തകമേളകൾ സന്ദർശിക്കാനും, സലൂണിൽ പോവാനും തങ്ങൾക്കും അവകാശം ഉണ്ടെന്നാണ് ഇവരുടെ പക്ഷം. വാക്സിനേഷൻ പൂർത്തിയാക്കാത്തവർ ഓരോ 48 മണിക്കൂറിലും പീസീആർ ടെസ്റ്റ് നടത്തണമെന്ന് പല കമ്പനികളും നിർദേശം പുറപ്പെടുവിച്ചതും പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്. വാക്സിനേഷൻ സ്വീകരിക്കാത്തവർക്കും പള്ളികളിൽ പ്രവേശനം അനുവദിച്ച ഔഖാഫ് മന്ത്രാലയത്തെ എല്ലാവരും മാതൃകയാക്കണം എന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായം രേഖപ്പെടുത്തി.