October 25, 2021
October 25, 2021
ദോഹ : ഇംഗ്ലണ്ടിന്റെ മുൻ സൂപ്പർ താരം ഡേവിഡ് ബെക്ഹാം ലോകകപ്പിന്റെ അംബാസിഡറാവുമെന്ന് സൂചന. അതേ സമയം 'ദി സൺ' അടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത തുകയ്ക്ക് അല്ല ബെക്ഹാം കരാറിൽ ഒപ്പുവെച്ചതെന്നും ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു. 150 മില്യൺ യൂറോയ്ക്കാണ് ബെക്ഹാമിന്റെ കരാർ എന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് പർവ്വതീകരിച്ച വാർത്തയാണെന്നും കരാറിന്റെ യഥാർത്ഥ തുക കുറവാണെന്നും ലോകകപ്പ് സംഘാടകവൃത്തങ്ങൾ അറിയിച്ചു.
കൂടുതൽ വായനക്കാരെ ആകർഷിക്കാൻ വേണ്ടിയാണ് ബ്രിട്ടീഷ് പത്രങ്ങൾ കൂടിയ കരാർ തുകയെ കുറിച്ച് വാർത്തകൾ പടച്ചുവിട്ടതെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സംഘാടകൻ കൂട്ടിച്ചേർത്തു. സൂക്ക് വാഖിഫും മുശൈരിബുമടക്കമുള്ള ഖത്തറിലെ സ്ഥലങ്ങളിൽ ബെക്ഹാം സന്ദർശനം നടത്തിയതിന് പിന്നാലെയാണ് കരാർ വാർത്ത പുറത്തുവന്നത്. സുപ്രീം കമ്മിറ്റി അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഖത്തർ പൗരനായ പീഎസ്ജി ഉടമ നാസർ അൽ ഖിലാഫിയുമായി മികച്ച ബന്ധമാണ് ബെക്ഹാംമിനുള്ളത്. ലോകകപ്പിന്റെ അംബാസിഡറാവാനുള്ള ബെക്കാമിന്റെ തീരുമാനത്തിന് പിന്നിൽ ഈ ബന്ധത്തിനും വലിയ പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.