June 20, 2022
June 20, 2022
ദോഹ : ആഗോള വ്യോമയാന മേഖല നേരിടുന്ന ജീവനക്കാരുടെ ക്ഷാമം കുറച്ച് മാസങ്ങൾ കൂടി പ്രശ്നമായി തുടരുമെന്ന് ഖത്തർ എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അക്ബർ അൽ ബേക്കർ. ഖത്തർ എയർവേയ്‌സ് വിപുലീകരണത്തിന്റെ ഭാഗമായി 900 അധിക പൈലറ്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചപ്പോൾ 20,000 അപേക്ഷകളാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാബിൻ ക്രൂവിനായുള്ള അപേക്ഷയിൽ ഒരൊറ്റ ദിവസം 25,000 ഉദ്യോഗാർത്ഥികളെത്തിയതായും അദ്ദേഹം പറഞ്ഞു.
“ഒരു എയർലൈൻ എന്ന നിലയിൽ ഉദ്യോഗാർത്ഥികൾക്ക് ഖത്തർ എയർവേയ്‌സിനോടുള്ള താൽപര്യമാണ് ഇത് കാണിക്കുന്നത്'- അദ്ദേഹം പറഞ്ഞു.
ഈ വെല്ലുവിളി കുറച്ച് കാലത്തേക്ക് കൂടി വ്യോമയാന മേഖലയിൽ നിലനിൽക്കുമെന്നും കുറച്ച് മാസങ്ങൾക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയർലൈനുകളിലും എയർപോർട്ടുകളിലും അടുത്തിടെയുണ്ടായ ജീവനക്കാരുടെ കുറവ് ചില പ്രധാന കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളെ ബാധിച്ചതായും അക്ബർ അൽ ബേക്കർ പറഞ്ഞു.
ദോഹയിൽ നടക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ഖത്തർ എയർവേയ്‌സ് ഉൾപെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ വൻ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.അതേസമയം,കോവിഡിനെ തുടർന്ന് നഷ്ടത്തിലായ എയർലൈൻ വ്യവസായ മേഖല 2023 ഓടെ ലാഭത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അയാട്ട ഡയറക്റ്റർ ജനറൽ വില്ലി വാൽഷ് ഒരു പാനൽ ചർച്ചയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക