February 10, 2022
February 10, 2022
ട്രിപ്പോളി : ലിബിയൻ പ്രധാനമന്ത്രി അബ്ദുൾ ഹമീദ് അൽ ദിബൈബയുടെ കാറിന് നേരെ വെടിവെപ്പ് നടന്നതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അധികാരവടംവലി നടക്കുന്ന ലിബിയയിൽ യുണൈറ്റഡ് നേഷൻസ് താൽകാലികമായി ഭരണമേൽപിച്ച നേതാവാണ് ദിബൈബ. ഇദ്ദേഹത്തെ മാറ്റി, പുതിയ പ്രധാനമന്ത്രിയെ ഇന്ന് തെരഞ്ഞെടുക്കാൻ ഇരിക്കെയാണ് ആക്രമണം.
പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലിനടുത്തും, ഹെഡ്‌ലൈറ്റിന്റെ ഭാഗത്തും ബുള്ളറ്റ് കൊണ്ട പാടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിബിയൻ പാർലമെന്റിലെ അംഗങ്ങളിൽ ഭൂരിഭാഗവും ദിബൈബയെ അനുകൂലിക്കാത്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. അതേ സമയം, ഈ തിരഞ്ഞെടുപ്പിന് സാധുത ഇല്ലെന്നും, താൻ പ്രധാനമന്ത്രിയായി തുടരുമെന്നുമാണ് ദിബൈബയുടെ വാദം. 2011 ൽ മുഅമ്മർ ഗദ്ദാഫി സ്ഥാനഭ്രഷ്ടൻ ആക്കപ്പെട്ടതിന് ശേഷം തുടർച്ചയായി ആഭ്യന്തര യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച രാജ്യത്ത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.