August 15, 2021
August 15, 2021
അജ്മാന്‍: യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തതായി പരാതി. ദുബൈ പൊലീസിലെ സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയത്. പേജ് ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഹാക്ക് ചെയ്തവര്‍ ഫേസ്ബുക്ക് വഴി പണം ആവശ്യപ്പെട്ട് പലര്‍ക്കും സന്ദേശം അയക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് പേജ് ഹാക്ക് ചെയ്തത്. ഫേസ്ബുക്ക് വഴി 50,000 രൂപ ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച് സുഹൃത്ത് വിളിച്ചപ്പോഴാണ് ഇദ്ദേഹം വിവരം അറിയുന്നത്.ഇതോടെ സ്വന്തം ഫേസ്ബുക്ക് പേജില്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പേജിന്റെ മെന്‍ററായ കുടുംബാംഗത്തിന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത സംഘം പേജിന്റെ മറ്റ് അഡ്മിന്‍മാരെയെല്ലാം ഒഴിവാക്കി മെന്‍ററുടെ ഫേസ്ബുക്ക് അക്കൗണ്ടും നശിപ്പിച്ചുകളയുകയായിരുന്നു.
പേജ് അഡ്മിന്‍മാരെയെല്ലാം ഒഴിവാക്കിയാതിനാല്‍ ആര്‍ക്കും പേജിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. പലര്‍ക്കും പണം ആവശ്യപ്പെട്ട് മെസേജ് പോയതായി വിവരം ലഭിച്ചപ്പോഴാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത സംഭവം അഷ്‌റഫ് താമരശ്ശേരി അറിയുന്നത്.
യു.എ.ഇയില്‍ മരിക്കുന്നവരുടെ വിവരങ്ങളും മൃതദേഹം കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ പേജിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ബ്ലൂ ടിക്കോട് കൂടി വെരിഫൈഡായ പേജിന് രണ്ട് ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സുണ്ട്.
ഹാക്ക് ചെയ്ത സംഘം വെള്ളിയാഴ്ച രാത്രിയോടെ എഫ്.ബി പേജില്‍ സിനിമ ക്ലിപ്പിങ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ ആരോടും പണം ആവശ്യപ്പെടുന്നില്ലെന്നും ആരും പണം നല്‍കരുതെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും അഷ്റഫ് താമരശ്ശേരി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ഹാക്കര്‍മാരെയും നിലവിലെ പേജ് കൈകാര്യം ചെയ്യുന്ന അഡ്മിനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.