December 09, 2022
December 09, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഫിഫ ലോകകപ്പിൽ സൗദി അറേബ്യയുമായി പരാജയപ്പെട്ടതിൽ മനംനൊന്ത് കരഞ്ഞ മലയാളിയായ കുഞ്ഞാരധകന് ഇന്ന് നടക്കുന്ന അർജന്റീന,നെതർലാൻഡ് മത്സരം ലുസൈൽ സ്റ്റേഡിയത്തിലെ ഗാലറിയിലിരുന്ന് നേരിൽ കാണാം.കാസർകോട് സ്വദേശി എട്ടാം ക്ലാസുകാരൻ മുഹമ്മദ് നിബ്രാസിനാണ് നെതർലാൻസുമായുള്ള തന്റെ പ്രിയപ്പെട്ട മെസ്സിയുടെയും ടീമിന്റെയും ക്വാർട്ടർ ഫൈനൽ പോരാട്ടം കാണാൻ അവസരം ലഭിക്കുന്നത്.
ഇന്ത്യയിലും യുഎഇയിലും ശാഖകളുള്ള ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട് ട്രാവലിന്റെ മാനേജിംഗ് ഡയറക്ടറും മലയാളിയുമായ അഫി അഹമ്മദാണ് നിബ്രാസിന്റെ സ്വപ്നയാത്ര സ്പോൺസർ ചെയ്തത്. നവംബർ 22ന് നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനയുടെ 2-1ന്റെ തോൽവിയിൽ സങ്കടപ്പെട്ട് കരയുന്ന നിബ്രാസിനെ ആശ്വസിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രമുഖർ പോസ്റ്റ് ചെയ്തിരുന്നു. കാസർകോട് സ്വദേശിയും മുൻ പ്രവാസിയുമായ നൗഫലിന്റെയും ഖദീജയുടെയും മൂത്ത മകനാണ് മെസ്സിയുടെ കടുത്ത ആരാധകനായ കുഞ്ഞു നിബ്രാസ്.
" ഇനിയും കളികളുണ്ട്. ഞങ്ങൾ ജയിക്കും. മെസ്സി ഹാട്രിക് നേടും…" - തന്റെ പ്രിയപ്പെട്ട ടീമിന്റെ തോൽവിയിൽ സുഹൃത്തുക്കളും അയൽക്കാരും അവനെ പരിഹസിച്ചപ്പോൾ കണ്ണീരോടെ അവൻ പറഞ്ഞതാണ്. നിബ്രാസ് പ്രവചിച്ചതുപോലെത്തന്നെ മെസ്സിയും കൂട്ടരും അവസാന എട്ടിലെത്തി. ഇന്ന് രാത്രി 10 മണിക്ക് നെതർലാൻസിനെ നേരിടും.
വ്യാഴാഴ്ച ഖത്തറിലേക്ക് പറക്കുന്നതിന് മുമ്പ് ബന്ധുക്കൾക്കൊപ്പം താമസിക്കാൻ നിബ്രാസ് ചൊവ്വാഴ്ച ദുബായിൽ എത്തിയിരുന്നു. “ആദ്യ മത്സരത്തിൽ അർജന്റീന തോറ്റപ്പോൾ ഞാൻ ശരിക്കും സങ്കടപ്പെട്ടു, അതും സൗദി അറേബ്യക്കെതിരെ, കരയാതിരിക്കാൻ ബുദ്ധിമുട്ടായിരുന്നു…" - നിബ്രാസ് പറയുന്നു.
സ്കൂളിലെ പരീക്ഷ നഷ്ടമാവും എന്നറിഞ്ഞിട്ടും, ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണിതെന്ന് പറഞ്ഞാണ് മാതാപിതാക്കൾ അവനെ ഖത്തറിലേക്ക് അയച്ചത് അർജന്റീന തോറ്റപ്പോൾ ബ്രസീലിനെ പിന്തുണച്ച നിരവധി സുഹൃത്തുക്കളും അയൽക്കാരും തന്നെ പരിഹസിച്ചതിനെത്തുടർന്ന് ട്രാവൽ ഏജൻസി ഈ ഓഫറുമായി ബന്ധപ്പെട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയെന്ന് നിബ്രാസ് കൂട്ടിച്ചേർത്തു.
"മെസ്സി ലോകകപ്പ് ഉയർത്തുന്നത് എനിക്ക് കാണണം, ആഹ്ളാദിക്കാൻ ഞാൻ ഇവിടെ ഉണ്ടാകും. പരീക്ഷകൾ ഇനിയും വരും. എന്നെ കളിയാക്കിയവർ ഇപ്പോൾ എന്നെ ഒരു താരത്തെപ്പോലെയാണ് പരിഗണിക്കുന്നത്." - അഭിമാനത്തോടെ ഈ അർജന്റീനൻ ആരാധകൻ പറയുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക