March 23, 2021
March 23, 2021
ദുബായ്: യു.എ.ഇിലെ ഭീമന്‍ നിര്‍മ്മാണ കമ്പനിയായ അറബ്‌ടെക് തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിച്ച അറബ്‌ടെകിന്റെ തകര്‍ച്ച ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അബുദാബിയിലെ പ്രശസ്തമായ ലവ്‌റേയും അറബ്‌ടെകാണ് നിര്‍മ്മിച്ചത്.
മാതൃസ്ഥാപനമായ അറബ്‌ടെക് ഹോള്‍ഡിങ് ഞായറാഴ്ച ദുബായ് കോടതിയില്‍ പാപ്പരത്ത അപേക്ഷ സമര്‍പ്പിച്ചു. അറബ്‌ടെക് കണ്‍സ്ട്രക്ഷന്‍ എല്‍.എല്‍.സി, ഓസ്ട്രിയന്‍ അറേബ്യന്‍ റെഡിമിക്‌സ് കോണ്‍ക്രീറ്റ് കമ്പനി, അറബ്‌ടെക് പ്രീകാസ്റ്റ്, എമിറേറ്റ്‌സ് ഫാല്‍ക്കണ്‍ ഇലക്ട്രോമെക്കാനിക്കല്‍ കമ്പനി എന്നീ നാല് അനുബന്ധ സ്ഥാപനങ്ങളും സമാനമായ അവസ്ഥയിലൂടെ കടന്ന് പോകുകയാണ്.
അതേസമയം മറ്റ് രണ്ട് ഉപകമ്പനികളായ ടാര്‍ജറ്റ് എഞ്ചിനീയറിങ് കണ്‍സ്ട്രക്ഷന്‍ കമ്പനി, അറബ്‌ടെക് എഞ്ചിനീയറിങ് സര്‍വ്വീസസ് എന്നിവയെ പാപ്പര്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എണ്ണ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ജറ്റ് എഞ്ചിനീയറിങ് സര്‍വ്വീസസിന് അടുത്തിടെ സൗദിയില്‍ 3.8 കോടി ഡോളറിന്റെ കരാര്‍ ലഭിച്ചിരുന്നു. രണ്ട് കമ്പനികളും വില്‍ക്കാനാണ് മാതൃകമ്പനിയുടെ പദ്ധതി.
വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ലുമിന കാപിറ്റല്‍, ഡെനോവോ എന്ന സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ് അറബ്ടെക് ഹോള്‍ഡിംഗ്സ്.
ഇതുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷകള്‍ പരിശോധിക്കാന്‍ മേഖലയിലെ ഏഴ് വിദഗ്ധര്‍ അടങ്ങുന്ന സമതിക്ക് രൂപം നല്‍കിയിരിക്കുകയാണ് ദുബായ് കോടതി. ഓരോ സബ്സിഡിയറി കമ്പനികളുടെയും സാമ്പത്തിക സ്ഥിതിയെ കുറിച്ചും വെവ്വേറെയും അറബ്ടെക് ഹോള്‍ഡിംഗിനെ കുറിച്ച് മൊത്തത്തിലുമുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാനാണ് കോടതി സമതിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പകുതിയില്‍ മാത്രം 21.618 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. കമ്പനിയുടെ ആകെ ബാധ്യത 40 കോടി ഡോളറിലേറെയാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മശ്രിഖ് ബാങ്ക്, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് എന്നിവയാണ് കമ്പനിക്ക് പ്രധാനമായും ലോണ്‍ നല്‍കിയിട്ടുള്ളത്. ബാങ്കിനും സബ് കോണ്‍ട്രാക്ടര്‍മാര്‍ക്കും പണം നല്‍കാനുള്ളതിന് പുറമേ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.