October 01, 2021
October 01, 2021
ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ കഷോഗിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് വീണ്ടും ചൂടുപിടിക്കുന്നു. കൊലപാതകത്തിൽ സൗദിക്ക് വ്യക്തമായ പങ്കുണ്ടെന്നും അവർക്ക് ആയുധം നൽകുന്നത് അടക്കമുള്ള നിയമങ്ങളിൽ പുനഃപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പാർലമെന്റംഗമായ ജെറി കൊണോളി. കഷോഗിയുടെ ഓർമകളെ മായാൻ അനുവദിക്കില്ലെന്നും, നീതിക്കായി പൊരുതുമെന്നും കൊണോളി കൂട്ടിച്ചേർത്തു.
2018 ഒക്ടോബർ 2 നാണ് കോൺസുലേറ്റിൽ തന്റെ വിവാഹത്തിന്റെ പേപ്പർ വർക്കുകൾ ശെരിയാക്കാനെത്തിയ കഷോഗി കൊല്ലപ്പെട്ടത്. വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും കഷോഗിയുടെ മൃതദേഹം കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. കഷോഗി തങ്ങളുടെ ഓഫീസിൽ നിന്നും പുറത്തേക്ക് പോയിട്ടുണ്ട് എന്നായിരുന്നു ആദ്യത്തെ രണ്ടാഴ്ചക്കാലം സൗദി വാദിച്ചത്. എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിൽ കഷോഗി സൗദി കോൺസുലേറ്റിനകത്ത് വെച്ച് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കപ്പെട്ടു. വധത്തിൽ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന് നേരിട്ട് പങ്കുണ്ട് എന്നാണ് കൊണോളി അടക്കമുള്ള അമേരിക്കൻ പാർലമെന്റ് ആരോപിക്കുന്നത്. ഇത് മുൻ നിർത്തിയാണ് സൗദിയുമായി അമേരിക്ക ഇനി മുതൽ കരാറിൽ ഏർപ്പെടും മുൻപ് രണ്ട് വട്ടം ആലോചിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നത്.