July 19, 2022
July 19, 2022
മലപ്പുറം: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ ഷൈബിന്‍ അഷ്‌റഫും സംഘവും കോഴിക്കോട് സ്വദേശി ഹാരിസിനെയും മാനേജറായ യുവതിയെയും കൊലപ്പെടുത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.കൂടത്തായിയിലെ ജോളി മോഡല്‍ കൊലപാതക പരമ്പരയാണ് ഷൈബിന്‍ ഇതിനായി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
2020 മാര്‍ച്ച് അഞ്ചിനാണ് പ്രവാസി വ്യവസായിയായ ഹാരിസിനെയും ചാലക്കുടി സ്വദേശിനി ഡെന്‍സി ആന്റണ അബുദാബിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹാരിസിനെ അബുബാബി പൊലീസില്‍, കേസില്‍ കുടുക്കാനായിരുന്നു ഷൈബിന്റെയും സംഘത്തിന്റെയും ആദ്യ പദ്ധതി. മാരകമായ ലഹരി മരുന്ന് ഹാരിസിന്റെ ഫ്‌ളാറ്റില്‍ ഒളിപ്പിച്ച് വച്ച് കുടുക്കാനായിരുന്നു നീക്കം. പിന്നീട് ഹാരിസിനെ മാത്രമല്ല, മാനേജര്‍ ഡെന്‍സി ആന്റണിയെയും വകവരുത്താന്‍ തീരുമാനിച്ചു. ഷൈബിന്‍ നാട്ടിലിരുന്ന് ക്വട്ടേഷന്‍ സംഘത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഡെന്‍സിയെ വകവരുത്തിയ ശേഷം ഹാരിസിന്റെ കൈകള്‍ കെട്ടി ഡെന്‍സിയുടെ കഴുത്തില്‍ ഹാരിസിന്റെ വിരലുകള്‍ അമര്‍ത്തിയാണ് തെളിവുണ്ടാക്കിയത്. ഹാരിസിന്റെ വായില്‍ ബലം പ്രയോഗിച്ച് മദ്യം ഒഴിച്ചു. എല്ലാം ചെയ്തത് ഹാരിസ് ആളെന്ന് വരുത്തി തീര്‍ക്കാന്‍ ഹാരിസിന്റെ രക്തക്കറയുള്ള ചെരുപ്പ് ഉപയോഗിച്ച് മുറിയിലൂടെ നടന്നു. ഹാരിസിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം ശുചിമുറിയില്‍ തള്ളിയിട്ട് കൊല്ലുകയായിരുന്നു.
ഡെന്‍സി ആന്റണിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന് വരുത്തിതീര്‍ക്കാനാണ് ഷൈബിനും കൂട്ടാളികളും ശ്രമിച്ചത്. ഡെന്‍സിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്‌തെന്നാണ് അബുദാബി പൊലീസ് തീര്‍പ്പുതല്‍പ്പിച്ചത്. എന്നാല്‍ ഷൈബിനും കൂട്ടാളികളും മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായതിനു പിന്നാലെയാണ് തെളിവുകള്‍ ഓരോന്നായി പുറത്തുവന്നത്.
ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നെങ്കിലും ഹാരിസിന്റെ ഭാര്യയുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതിന് ശേഷമാണ് ഇവർക്കിടയിൽ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് സൂചന.ഭാര്യയുമായുള്ള ബന്ധം കയ്യോടെ പിടിച്ചതിനെ തുടര്‍ന്ന് തെറ്റിയ ഹാരിസിനെതിരെ ഷൈബിന്‍ നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്ന് ഹാരിസിന്റെ മാതാവ് സൈറാബി പറഞ്ഞു. ഹാരിസിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭാര്യ നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ഹാരിസ് പറയുമായിരുന്നു.
അതേസമയം,കൊലപാതകം നടത്തിയതിന് പിന്നാലെ എട്ടംഗ സംഘത്തിന് അബുദാബിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായില്ല. കോവിഡ് കാരണമുള്ള ലോക് ഡൗണ്‍ കാരണം രണ്ടുമാസം ഫ്‌ളാറ്റില്‍ സംഘം കുടുങ്ങി. ക്വട്ടേഷന്‍ സംഘം അബുദാബിയില്‍ താമസിച്ചതാകട്ടെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ അടുത്ത ബന്ധു വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിലായിരുന്നു. ബന്ധു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് സംഘത്തെ ഏല്‍പ്പിച്ച ശേഷം നാട്ടിലേക്ക് പോന്നു.എട്ടംഗ സംഘത്തിലെ ഓരോ അംഗത്തിനും പ്രത്യേക ചുമതലകള്‍ ഷൈബിന്‍ നല്‍കിയിരുന്നുവെന്നും പൊലീസ് പറയുന്നു.
നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം മൂന്നുപേര്‍ കൂടി കസ്റ്റഡിയിലായതായി പോലീസ് അറിയിച്ചിരുന്നു. വൈദ്യനായ ഷാബാ ഷരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായിട്ടുള്ളത്. ഇവരെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക