May 05, 2020
May 05, 2020
ദുബായ് : കോവിഡിനെ തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി മൂന്ന് യുദ്ധക്കപ്പലുകൾ മുംബൈയിൽ നിന്നും യാത്ര തിരിച്ചു. മാലിദ്വീപിലും യു.എ.ഇയിലും കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ മൂന്ന് നാവിക കപ്പലുകൾ അയച്ചതായി പ്രതിരോധ വക്താവ് ചൊവ്വാഴ്ച രാവിലെയാണ് അറിയിച്ചത്.
ഐ.എൻ.എസ് മഗറിനോപ്പം മുംബൈ തീരത്ത് വിന്യസിച്ചിരുന്ന ഐ.എൻ.എസ് ജലാശ്വയും തിങ്കളാഴ്ച രാത്രി മാലദ്വീപിലേക്ക് തിരിച്ചുവിട്ടതായി പ്രതിരോധ വക്താവ് പറഞ്ഞു. മാലിയില്‍ നിന്ന് 700 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐ.എൻ.എസ് ഷാർദുൽ എന്ന കപ്പലാണ് ദുബായിലേക്ക് യാത്ര തിരിച്ചത്.
ഐ.എൻ.എസ് മഗറും ഐ.എൻ.എസ് ഷാർദുലും സതേൺ നേവൽ കമാൻഡിന്റെ കപ്പലുകളാണ്. ഐ.എൻ.എസ് ജലാശ്വ ഈസ്റ്റേൺ നേവൽ കമാൻഡിൽ നിന്നുള്ളതാണ്. മൂന്ന് കപ്പലുകളും കൊച്ചിയിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 300 യാത്രക്കാർക്കാണ് ഐ.എൻ.എസ് ഷാർദുൽ എന്ന കപ്പലിൽ യാത്ര ചെയ്യാനാവുക.എന്നാൽ കപ്പൽ എപ്പോൾ ദുബായിലെത്തുമെന്നും എപ്പോൾ യാത്ര തിരിക്കും എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമല്ല.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു യുദ്ധക്കപ്പലുകള്‍ അയയ്ക്കാന്‍ സന്നദ്ധമാണെന്നു കേന്ദ്ര സര്‍ക്കാരിനെ സേന നേരത്തേ അറിയിച്ചിരുന്നു. വ്യാഴാഴ്ച അബുദാബിയിൽ നിന്നും ദുബായിൽ നിന്നും ഖത്തറിൽ നിന്നും പ്രവാസി മലയാളികളുടെ ആദ്യസംഘം വിമാനങ്ങളിൽ കേരളത്തിലെത്തും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.