September 05, 2019
September 05, 2019
യുദ്ധക്കുറ്റക്കേസുകൾ നേരിടാൻ സാധ്യതയുള്ള 160 പേരടങ്ങുന്ന ഉദ്യോഗസ്ഥരുടെ പട്ടികയും യുഎൻ വിദഗ്ധ സമിതി തയ്യാറാക്കിയിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന പട്ടികയിൽ സൗദി,യുഎഇ, ഹൂതി വിമതര്‍ എന്നിവർക്ക് പുറമെ യമന്‍ സര്‍ക്കാര്‍ സേനാംഗങ്ങളും ഉള്‍പ്പെടുന്നു.
ജനീവ : സൗദി സഖ്യത്തിന് ആയുധവും പിന്തുണയും നൽകുന്ന ബ്രിട്ടനും അമേരിക്കക്കും ഫ്രാൻസിനും യെമനിൽ നടക്കുന്ന യുദ്ധക്കുറ്റങ്ങളില്‍ പങ്കുണ്ടെന്ന് യുഎൻ റിപ്പോർട്ട് . യു.എൻ ഇത് സംബന്ധിച്ച് തയാറാക്കിയ റിപ്പോർട്ട് ബ്രിട്ടീഷ് സർക്കാരിനുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ്. സൗദി അറേബ്യയ്ക്കും മറ്റ് സഖ്യകക്ഷികൾക്കും ആയുധ വിൽപ്പന നടത്തിയതിന്‍റെ ഭാഗകമായി യെമൻ ജനത അനുഭവിക്കേണ്ടിവന്ന ദുരിതത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും തെളിവുകള്‍ റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര എന്‍.ജി.ഒയായ ഓക്സ്ഫാമിന്റെ യെമനിലെ ഡയറക്ടർ മുഹ്സിൻ സിദ്ദിഖി പറഞ്ഞു.
സൗദി നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധക്കുറ്റങ്ങൾ ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ശരിയായ അന്വേഷണം നടത്താതെ തന്നെ അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് തുടരുകയാണെന്നും ഇതവസാനിപ്പിക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് യുകെ സർക്കാർ വ്യക്തമാക്കണമെന്നും ജൂൺ 20-ന് യുകെയിലെ അപ്പീൽ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് സര്‍ക്കാര്‍ ഈ മാസംതന്നെ മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യമനില്‍ സാധാരണക്കാരെ കൊന്നൊടുക്കിയ നിരവധി ആക്രമണങ്ങൾക്ക് ആരും ഉത്തരവാദികളല്ലെന്നാണ് സൗദി അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. അതുകൊണ്ട് തന്നെ സൗദി സംഘത്തെ കൊണ്ട്ഇക്കാര്യം അന്വേഷിപ്പിക്കുന്നതിൽ യുഎൻ വിദഗ്ധ സമിതി ആശങ്ക പ്രകടിപ്പിചിരുന്നു.. തെക്ക്-പടിഞ്ഞാറൻ യെമനിൽ സൗദി സഖ്യ സൈന്യം കഴിഞ്ഞ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹൂതികളുടെ ഒരു തടങ്കല്‍ പാളയം പൂര്‍ണ്ണമായും തകരുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഓരോരുത്തര്‍ക്കെതിരെയും അന്വേഷണം വേണമെന്നാണ് യുഎന്നിന്റെ ആവശ്യം.
രാഷ്ട്രീയ എതിരാളികൾ,മാധ്യമപ്രവർത്തകർ,മനുഷ്യാവകാശ പ്രവര്‍ത്തകര്‍,മതനേതാക്കൾ തുടങ്ങി സര്‍ക്കാറിന്‍റെ നയങ്ങളെ പരസ്യമായി ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ആളുകളെ യമനീസേന തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്