September 14, 2022
September 14, 2022
ദമാസ്കസ് : സിറിയയിലെ പല പ്രദേശങ്ങളിലും കോളറ പടരുന്നത് ജനങ്ങള്‍ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നതായി ഐക്യരാഷ്ട്രസഭ. മലിനജലം ഉപയോഗിച്ച് വിളകള്‍ക്ക് ജലസേചനം നടത്തുന്നതും യൂഫ്രട്ടീസ് നദിയില്‍ നിന്നുള്ള ജലം കുടിവെള്ളത്തിനായി ഉപയോഗിക്കുന്നതും രോഗം പടരുന്നതിനുള്ള കാരണമാകാമെന്ന് യുഎന്‍ റെസിഡന്റ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ ഇമ്രാന്‍ റിസ പറഞ്ഞു.
നദിയിലെ ജലനിരപ്പ് കുറയുന്നതും വരള്‍ച്ചയും സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ 10 വരെ രേഖപ്പെടുത്തിയ 936 കേസുകളില്‍ 70 ശതമാനവും അലപ്പോയിലാണ്, 20 ശതമാനത്തിലധികം കേസുകൾ കിഴക്കന്‍ ദേര്‍ അസ് സോറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റഖ, ഹസാകെ, ഹമ, ലതാകിയ എന്നിവിടങ്ങളിലാണ് സംശയാസ്പദമായ മറ്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതിനിടെ, ഓഗസ്റ്റ് 25 മുതല്‍ കോളറ ബാധിച്ച് സിറിയയിൽ എട്ട് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തതായി (അലപ്പോയില്‍ ആറ്, ഡെയര്‍ അസ് സോറില്‍ രണ്ട്) ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ റീജിയണിന്റെ എമര്‍ജന്‍സി ഡയറക്ടര്‍ റിച്ചാര്‍ഡ് ബ്രണ്ണന്‍ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക