January 16, 2023
January 16, 2023
ന്യൂസ്‌റൂം ബ്യുറോ
മക്ക : കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കിയതോടെ ഈ വര്ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യ ഭൂമിയിലെത്തുന്നവരുടെ എണ്ണം സഊദി ഹജ്ജ് മന്ത്രാലയം പുറത്ത് വിട്ടു. വിദേശ രാജ്യങ്ങളില്‍ നിന്ന് പതിനെട്ട് ലക്ഷം പേരും സൗദി അറേബ്യയില്‍ നിന്ന് രണ്ടു ലക്ഷത്തോളം പേരുമാണ് ഈ വർഷം ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യഭൂമിയിലെത്തിച്ചേരുകയെന്ന് ഹജ്ജ് -ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അംറ് അല്‍മദ്ദാഹ് പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്ന് മുസ്ലിം ജനസംഖ്യയില്‍ ആയിരം പേര്‍ക്ക് ഒന്ന് എന്ന അനുപാതത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചിരിക്കുന്നതെന്നും ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഇന്തോനേഷ്യ,പാകിസ്ഥാന്‍,ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിനെത്തുക. ഇന്തോനേഷ്യയില്‍ നിന്ന് 221,000 ഉം പാകിസ്ഥാനില്‍ നിന്ന് 179,210 ഉം ഇന്ത്യയില്‍ നിന്ന് 1,75,025 പേര്‍ക്കുമാണ് ഈ വര്‍ഷം അനുവദിച്ച ഹജ്ജ് ക്വാട്ട.
ഹാജിമാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത് . കോവിഡ് വ്യാപനത്തിനു മുമ്പ് 2019 ല്‍ നടന്ന ഹജ്ജ് കര്‍മ്മങ്ങളില്‍ 2.5 ദശലക്ഷം ഹാജിമാരാണ് ഹജ്ജിനായി എത്തിയിരുന്നത്. 2030ഓടെ പ്രതിവര്‍ഷം 6.7 ദശലക്ഷം ആളുകളെ ഹജ്ജിന് എത്തിക്കുവാനാണ് സഊദി അറേബ്യ ലക്ഷ്യമിടുന്നത്. 2023 ജൂണ്‍ 26 ന് ഈ ഹജ്ജ് സീസണ്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്
സഊദിയിൽ നിന്നുള്ള തീർഥാടകർക്ക് നിലവിൽ സേവനം ലഭിച്ചിരുന്ന ഇഅ്തമർനാ ആപ്പ് “നൂസുക്” ആപ്പിൽ ലയിപ്പിച്ചതോടെ , ഹജ്ജിന് അപേക്ഷിക്കുന്നവർ ഇനിമുതൽ “നൂസുക്” ആപ്പ് ഉപയോഗിച്ചോ , മന്ത്രാലയത്തിന്റെ https://localhaj.haj.gov.sa എന്ന വെബ്‌സൈറ്റ് വഴിയോ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണെന്നും,തീർത്ഥാടക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തീർത്ഥാടകരുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ സ്മാർട്ട് കാർഡ് പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.
ഒന്നാമത്തെ പാക്കേജില്‍ 10596 മുതല്‍ 11841 വരെ റിയാലാണ് ആഭ്യന്തര ഹജ്ജ് പാക്കേജ് . 8092 റിയാല്‍ മുതല്‍ 8458 റിയാല്‍ വരെയാണ് രണ്ടാം പാക്കേജ് .ജംറക്കടുത്തുള്ള മിനാ ടവറില്‍ താമസ സൗകര്യത്തിന് 13,150 റിയാലാണ് നിരക്ക് ഏറ്റവും ചെലവ് കുറഞ്ഞ നാലാമത്തെ പാക്കേജിന് 3984 റിയാലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്
രാജ്യത്തിനകത്ത് നിന്നുള്ള തീര്‍ഥാടകര്‍ അംഗീകൃത കമ്പനികളും- സ്ഥാപനങ്ങളും മുഖേനയാണ് ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് സമീപിക്കേണ്ടതെന്നും,ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ലൈസന്‍സ് ഇല്ലാത്തതോ,മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്യാത്തതോ ആയ കമ്പനികളുമായി ഇടപാടുകള്‍ നടത്തരുതെന്നും ഹജ്ജ്-ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക