December 23, 2019
December 23, 2019
കുവൈത്ത് : കഴിഞ്ഞ ഓഗസ്റ്റ് 26 ന് അബ്ബാസിയയിലെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഒൻപതുവയസ്സുകാരിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. തിരുവല്ല തോലശ്ശേരി സ്വദേശി രാജേഷ് -കൃഷ്ണപ്രിയ ദമ്പതികളുടെ മകളാണ്. നാലുമാസം നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലേക്ക് കൊണ്ടുപോയത്. വൈകീട്ട് ഏഴരക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് രാജേഷും കൃഷ്ണപ്രിയയും മകളുടെ മൃതദേഹവുമായി നാട്ടിലേക്ക് യാത്ര തിരിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 26 നാണു അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായിരുന്ന ഒമ്പത് വയസ്സുകാരിയെ വീടിനുള്ളിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാക്കളെയും ഇവരോടൊപ്പം ഫ്ലാറ്റിൽ ഷെയറിങ്ങിൽ താമസിച്ച തിരുവനന്തപുരം സ്വദേശികളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു .
ഫോറൻസിക് പരിശോധനകൾക്കു ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മാതാപിതാക്കൾക്ക് യാത്രാ വിലക്കുള്ളതിനാൽ നാട്ടിലേക്ക് കൊണ്ട് പോകാൻ കഴിഞ്ഞിരുന്നില്ല. സലിം കൊമ്മേരിയുൾപ്പെടെയുള്ള സാമൂഹ്യപ്രവർത്തകരും ഇന്ത്യൻ എംബസിയും ഇടപെട്ടതോടെയാണ് മാതാപിതാക്കളുടെ യാത്രാവിലക്ക് നീക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ വഴിയൊരുങ്ങിയത്. കുട്ടിയുടെ മരണ ശേഷം ബന്ധുവായ രാജീവിനൊപ്പം മെഹ്ബൂലയിലാണ് രാജേഷും കൃഷ്ണപ്രിയയും താമസിച്ചിരുന്നത്.