September 08, 2019
September 08, 2019
ഷാര്‍ജ: അല്‍ ഖസബ പ്രദേശത്തെ പള്ളിയുടെ വാതില്‍ക്കല്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ച നാലോടെയാണ് പള്ളി കാവല്‍ക്കാരനും മലയാളിയുമായ മുഹമ്മദ് യൂസുഫ് ജാവേദ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. തുടർന്ന് പള്ളി ഇമാമിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പുതപ്പുകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്ന കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതോടെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് ജാവേദ് പറഞ്ഞു.
അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സമീപപ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി.കുഞ്ഞിനെ ഷാര്‍ജയിലെ ശിശു സംരക്ഷണ സമിതിക്ക് കൈമാറുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.