October 10, 2019
October 10, 2019
കോഴിക്കോട് : പലതവണ മാറിമറിഞ്ഞ കൂടത്തായി കൊലപാതക പരമ്പര കേസിലെ ലക്ഷ്യങ്ങളും പ്രതികളുടെ സാമ്പത്തിക സ്രോതസ്സുകളും പെൺവാണിഭ സംഘത്തിലേക്ക് നീങ്ങുന്നതായി സൂചന.ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതി ജോളി ജോസഫ് പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായിരുന്നുവെന്ന തരത്തിലാണ് ഇപ്പോൾ അന്വേഷണം പോകുന്നത്. റിയൽ എസ്റ്റേറ്റ്, സെക്‌സ് മാഫിയകളുമായി അടുത്തു ബന്ധം പുലർത്തിയിരുന്ന ജോളി ജോസഫ് ബ്ലാക്ക് മെയിലിങ്ങ് വഴി പല പ്രമുഖരിൽ നിന്നും പണം തട്ടിയതായും സൂചന ലഭിച്ചിട്ടുണ്ട്. എൻ.ഐ.ടി പരിസരത്തെ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചാണ് വൻ തട്ടിപ്പുകൾ അരങ്ങേറിയിരുന്നതെന്നും എൻ.ഐ.ടി യിലെ വിദ്യാർത്ഥിനികളെ വശീകരിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോളേജ് അധ്യാപികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജോളി എന്നും പോയിരുന്നത് പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിക്കാനാണോ എന്നും അന്വേഷിക്കുന്നുണ്ട്.
ബ്യൂട്ടി പാർലറിലെ നിത്യസന്ദർശകയായിരുന്ന ജോളിയ്ക്ക് ബ്യൂട്ടി പാർലർ ഉടമ സുലേഖയും ഭർത്താവും സഹായം നൽകിയതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സുലേഖയെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ജോളി അപൂർവമായി മാത്രം പാർലറിൽ വരുന്ന സാധാരണ കസ്റ്റമർ മാത്രമാണെന്നായിരുന്നു സുലേഖ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.ജോളിയുടെ ഫോൺ കോൾ രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഇതുവഴി പെൺവാണിഭവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.ജോളിയുടെ കോയമ്പത്തൂർ യാത്രകളും ദുരൂഹമാണ്. അറസ്റ്റിലാകുന്നതിന് തൊട്ടടുത്ത ദിവസവും കോയമ്പത്തൂരിലേക്ക് ജോളി യാത്ര ചെയ്തിരുന്നു.
അതേസമയം ജോളി ജോസഫിന് എൻ.ഐ.ടിയുമായി ഒരു ബന്ധവുമില്ലെന്ന് രജിസ്ട്രാർ ലഫ്റ്റനന്റ് കേണൽ പങ്കജാക്ഷൻ വ്യക്തമാക്കി. എൻ.ഐ.ടിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.