November 30, 2020
November 30, 2020
വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനുമായ ജാരെദ് കുഷ്‌നര്‍ ഖത്തറിലേക്കും സൗദി അറേബ്യയിലേക്കും യാത്ര ചെയ്യുന്നതായി റിപ്പോര്‍ട്ട്. ആണവ ശാസ്ത്രജ്ഞനായിരുന്ന മൊഹ്‌സിന്‍ ഫക്രിസാദെയുടെ വധത്തെ തുടര്‍ന്ന് ഇറാനുമായുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് കുഷ്‌നറുടെ യാത്രയെന്നത് ശ്രദ്ധേയമാണ്.
നവംബര്‍ 29 ന് അദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി സൗദിയിലെ നിയോം നഗരത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തേ വൈറ്റ്ഹൗസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് ഖത്തറിലെത്തുന്ന കുഷ്‌നര്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും കൂടിക്കാഴ്ച നടത്തും. കുഷ്‌നറുടെയൊപ്പം മിഡില്‍ ഈസ്റ്റ് പ്രതിനിധികളായ എവി ബെര്‍കോവിറ്റ്‌സ്, ബ്രയാന്‍ ഹുക്ക് എന്നിവരും ഉണ്ട്. യു.എസ് ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ മേധാവി ആദം ബോഹ്‌ലറും സംഘത്തില്‍ ഉണ്ട്.
ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളായ ബഹ്‌റൈനും യു.എ.ഇയുംസുഡാനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതില്‍ കുഷ്‌നറും സംഘവും വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലാവധി അടുത്ത വര്‍ഷം ജനുവരി 20 നി അവസാനിക്കാനിരിക്കെ ഇത്തരം കൂടുതല്‍ ചര്‍ച്ചകളും മധ്യസ്ഥതകളും നടത്താനാണ് സംഘത്തിന്റെ ശ്രമമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്റെ കടുത്ത എതിരാളിയാണ് സുന്നി ഭൂരിപക്ഷ രാജ്യമായ സൗദി അറേബ്യ. മിഡില്‍ ഈസ്റ്റിലെ സ്വീധീനത്തിനായാണ് ഇരുരാജ്യങ്ങളും തമ്മില്‍ പൊരുതുന്നത്.
ഇറാന്റെ ആണവ പദ്ധതികളുടെ ശില്‍പ്പി എന്നറിയപ്പെട്ടിരുന്ന മൊഹ്‌സിന്‍ ഫക്രിസാദെ നവംബര്‍ 27 നാണ് കൊല്ലപ്പെട്ടത്. അമേരിക്കയും ഇസ്രയേലുമായുള്ള ഇറാന്റെ സംഘര്‍ഷം രൂക്ഷമാകുമെന്ന ഭീഷണി നിലനില്‍ക്കെയാണ് കുഷ്‌നറുടെ സന്ദര്‍ശനം.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.