July 03, 2021
July 03, 2021
ദോഹ: കോവിഡ് മഹാമാരി വ്യോമയാന മേഖലയിലുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സൗദി അറേബ്യ പുതിയ വിമാനക്കമ്പനിക്ക് രൂപം നൽകുന്നു. ഗൾഫ് മേഖലയിലെ പ്രധാന വിമാന കമ്പനികളായ ഖത്തർ എയർവെയ്‌സും എമിറേറ്റ്സുമായും മത്സരിക്കാൻ ലക്ഷ്യമാക്കിയാണ് പുതിയ വിമാന കമ്പനിക്ക് രൂപം നൽകുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കിരീടാവകാശി മുഹമ്മ്ദ ബിന്‍ സല്‍മാനാണ് പുതിയ വിമാനം തുടങ്ങുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സഊദിയെ ആഗോള ലൊജിസ്റ്റിക് ഹബ് ആയി വളര്‍ത്തുന്നതിനായി ആവിഷ്‌കരിക്കുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായാണ് വിമാന കമ്പനി തുടങ്ങുന്നത്.
പുതിയ വിമാന കമ്പനികൂടി വരുന്നതോടെ വ്യോമഗതാഗത്തില്‍ ലോകത്ത് അഞ്ചാംസ്ഥാനത്തേക്ക് ഉയരുന്നതിനാണ് സൗദി ലക്ഷ്യംവെക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വിമാന കമ്പനി തുടങ്ങുന്ന സമയമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. എണ്ണയിതര വരുമാനം വര്‍ധിപ്പിച്ച് സാമ്പത്തിക വൈവിധ്യവത്കരണത്തിലൂടെ രാജ്യത്തെ മികച്ച അറബ് സമ്പദ് ശക്തിയാക്കാനാണ് സല്‍മാന്‍ ബിന്‍ മുഹമ്മദ് ശ്രമിച്ചു വരുന്നത്.2030ഓടെ സഊദിയുടെ എണ്ണയിതര വരുമാനം 45 ബില്യന്‍ റിയാല്‍ ആക്കി ഉയര്‍ത്തുകയാണ് ഉന്നം.
ഗ്ലോബല്‍ ലൊജിസ്റ്റിക് ഹബ് ആകാനുള്ള പദ്ധതി നടപ്പിലാക്കുമ്പോള്‍ തുറമുഖങ്ങള്‍, റെയല്‍-റോഡ് ശൃംഖല എന്നിവയും വികസിപ്പിക്കേണ്ടിവരും. ഇത് രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങളും വികസനവുമുണ്ടാക്കും. ഇത് രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വരുമാനത്തില്‍ ഗതാഗത, ലൊജിസ്റ്റിക് മേഖലയുടെ വിഹിതം ആറില്‍നിന്ന് 10 ശതമാനമായി ഉയർത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് ആഗോള ചരക്കുഗതാഗത കേന്ദ്രസ്ഥാനമായി മാറുന്നതിനുള്ള സമഗ്രപദ്ധതിയാണ് ആവിഷ്‌കരിക്കുന്നതെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇത് ടൂറിസം, ഹജ്ജ് ഉംറ മേഖലകള്‍ക്കും വലിയ തോതില്‍ ഉണര്‍വും പിന്തുണയും ഉണ്ടാക്കും. പുതിയ വിമാന കമ്പനി വരുന്നതോടെ രാജ്യത്തുനിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 250ലധികമായി വര്‍ധിക്കും. ഒപ്പം ആകാശമാര്‍ഗമുള്ള ചരക്കുനീക്കം ഇരട്ടിയിലധികവുമാകും. സഊദിയുടെ നിലവിലുള്ള ദേശീയ വിമാന കമ്പനിയായ സഊദിയ മേഖലയിലെ ചെറിയ വിമാന കമ്പനിയാണ്.