January 18, 2023
January 18, 2023
എ.എഫ്.പി
റിയാദ് : ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലുള്ള സൗഹൃദ മത്സരം കാണാനുള്ള ടിക്കറ്റിന് സൗദി റിയൽ എസ്റ്റേറ്റ് വ്യവസായി നൽകിയത് 2.6 മില്യൺ ഡോളർ.അവസാനത്തെ ഒരു ടിക്കറ്റ് ലേലത്തിലാണ് മുഷ്‌റഫ് അൽ-ഗാംദി എന്ന വ്യവസായി ഇത്രയും ഭീമമായ തുകക്ക് ടിക്കറ്റ് സ്വന്തമാക്കിയതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.വ്യാഴാഴ്ച രാത്രിയാണ് റൊണാൾഡോയുടെ നേതൃത്വത്തിലുള്ള സംയുക്ത ടീം മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്‌നെ നേരിടുന്നത്.
വ്യാഴാഴ്ചത്തെ സൗഹൃദ മത്സരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, റോയൽ കോർട്ടിലെ ഉപദേഷ്ടാവും സൗദി അറേബ്യയിലെ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി തലവനുമായ തുർക്കി അൽ-ശൈഖ് പ്രിവിലേജ് ടിക്കറ്റ് ലേലത്തിൽ വെക്കുകയായിരുന്നു., കളിക്കാരുമൊത്തുള്ള ഫോട്ടോക്ക് പുറമെ ലോക്കർ റൂമുകളിലേക്കുള്ള പ്രവേശനം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ടിക്കറ്റ് സ്വന്തമാക്കുന്നയാൾക്ക് വാഗ്ദാനം ചെയ്തിരുന്നു.ലേലത്തിൽ ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.ഒരു മില്യൺ സൗദി റിയാലിൽ (266,000 ഡോളർ) ആരംഭിച്ച ലേലം ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 11:30 ന് അവസാനിച്ചു.
വ്യാഴാഴ്ച റിയാദിൽ നടക്കുന്ന മത്സരത്തിൽ റൊണാൾഡോയുടെ പുതിയ ക്ലബ്ബായ അൽ നാസറും അൽ ഹിലാലും സംയുക്തമായി മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്‌നെ നേരിടും.അൽ നാസറുമായി കരാർ ഒപ്പിട്ടതിന് ശേഷം റൊണാൾഡോ ആദ്യമായാണ് സൗദിയിൽ കളിക്കാനിറങ്ങുന്നത്.കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന പി.എസ്.ജി, സൗദി ഓൾ ഇലവൻ മൽസരം ഖത്തർ ആസ്ഥാനമായ ബി ഇൻ( beIN SPORTS)ചാനലിൽ തൽസമയം കാണാനാവും.
അതേസമയം, അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ റൊണാൾഡോ ഞായറാഴ്ച അൽ നാസറിനായി സൗദി പ്രോ ലീഗിൽ അരങ്ങേറ്റം കുറിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക