March 22, 2021
March 22, 2021
മോസ്‌കോ: അടുത്തിടെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ചില ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും പുനഃപരിശോധിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്ന നിലവിലെ യു.എസ് ഭരണകൂടവുമായുള്ള ബന്ധത്തെ കുറിച്ച് ഈ ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.
മാര്‍ച്ച് 9 മുതല്‍ 11 വരെയായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. അറബ് രാജ്യങ്ങളും അമേരിക്കയുമായുള്ള ബന്ധത്തിലെ അനിശ്ചിതത്വം സുരക്ഷാ മേഖലയിലും, സൈനിക-സാങ്കേതിക, സൈനിക-രാഷ്ട്രീയ മേഖലകളിലും സഷ്ടിച്ച വിടവ് നികത്താന്‍ മോസ്‌കോ തയ്യാറാണെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്.
മേഖലയിലെ തങ്ങളുടെ താല്‍പ്പര്യത്തെ പരിഗണിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട്, പ്രത്യോകിച്ച് സൗദിയോടും യു.എ.ഇയോടും റഷ്യ തുറന്നു പറഞ്ഞു. സംയുക്ത സാമ്പത്തിക പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. യു.എ.ഇയുടെയും സൗദിയുടെയും പ്രധാന പ്രാദേശിക എതിരാളികളായ തുര്‍ക്കിയുമായുള്ള റഷ്യയുടെ പങ്കാളിത്തത്തിന്റെ അടിസ്ഥാനം സാധാരണ ഭൗമ-രാഷ്ട്രീയ താല്‍പ്പര്യങ്ങളല്ല, മറിച്ച് പരസ്പര നേട്ടത്തിനായാണെന്നും റഷ്യ വ്യക്തമാക്കി. പരസ്പരം ലാഭം ലഭിക്കുന്നിടത്തോളം കാലം അത്തരം പങ്കാളിത്തം തുടരുമെന്നും റഷ്യ പറയുന്നു. ഒപ്പം സൗദിയുമായും യു.എ.ഇയുമായും ഏത് തരത്തിലുമുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും റഷ്യ പരിഗണിക്കുമെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം ലാവ്‌റോവിന്റെ സൗദി സന്ദര്‍ശനത്തിന് വലിയ പ്രത്യേകതയൊന്നുമില്ലെങ്കിലും യു.എ.ഇ സന്ദര്‍ശനം സുപ്രധാനമായ സംഭവമായി കാണാന്‍ കഴിയുന്നതാണ്. റഷ്യന്‍ വിദേശനയത്തിന്റെ സിറിയന്‍ ട്രാക്കുമായി ബന്ധപ്പെട്ടതാണ് ഇത്.
ലാവ്‌റോവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ സിറിയയിലെ ബഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തോട് അറബ് ലീഗിലേക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു. ഇതിന് സിറിയയുടെ ഭാഗത്ത് നിന്നും അറബ് ലീഗിലെ അംഗങ്ങളുടെ ഭാഗത്ത് നിന്നും പരിശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിറിയയോടുള്ള അമേരിക്കയുടെ സമീപനത്തോടും യു.എ.ഇ വിദേശകാര്യ മന്ത്രി വിയോജിച്ചു. സിറിയ-യു.എ.ഇ ബന്ധം വികസിപ്പിക്കുന്നതിന് വലിയ തടസമാണ് സീസര്‍ നിയമവും ദമാസ്‌കസിനെതിരായ ഉപരോധവും എന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി പറഞ്ഞു. സിറിയയുമായുള്ള നയതന്ത്രബന്ധം യു.എ.ഇ ഇതിനകം പുനഃസ്ഥാപിച്ചു.
വിദേശകാര്യ മന്ത്രിയില്‍ നിന്നുള്ള ഇത്തരം പ്രസ്താവനകള്‍ മിഡില്‍ ഈസ്റ്റിലെ റഷ്യയുടെ പ്രധാന പങ്കാളി എന്ന നിലയില്‍ യു.എ.ഇയുടെ പ്രാധാന്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്. സിറിയയ്‌ക്കെതിരായ ഉപരോധത്തെ മറികടക്കാനായുള്ള തുടര്‍നടപടികള്‍ റഷ്യയുടെയും യു.എ.ഇയുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തകര്‍ന്നടിഞ്ഞ സിറിയന്‍ സമ്പദ്‌വ്യവസ്ഥയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പുനഃസ്ഥാപിക്കുന്നതിനായി യു.എ.ഇയുടെ സാമ്പത്തിക സഹായം റഷ്യ ആഗ്രഹിക്കുന്നുണ്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.