September 24, 2020
September 24, 2020
ദോഹ : ഖത്തറിലേക്ക് തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ തുടരുന്ന ഇന്ത്യക്കാരുടെ മടക്കം സംബന്ധിച്ച് ഖത്തർ സർക്കാരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ അറിയിച്ചു. കോവിഡ് 19 നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ലഭിക്കുന്നത് അനുസരിച്ച് സ്ഥിതിഗതികള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ദോഹയിൽ ഇന്ത്യൻ മീഡിയാ ഫോറവുമായി സംസാരിക്കുന്നതിനിടെയാണ് ഇന്ത്യൻ അംബാസിഡർ ഇക്കാര്യം പറഞ്ഞത്.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ദോഹയിലേക്ക് നിലവിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്.എന്നാൽ പല കാരണങ്ങളാൽ അനുമതി ലഭിക്കാത്തവർ ഇപ്പോഴും നാട്ടിൽ തുടരുകയാണ്. ഇന്ത്യന്‍ പ്രവാസികളുടെ ഇക്കാര്യത്തിലുള്ള ആശങ്കകള്‍ സര്‍ക്കാരിനെ യഥാസമയം അറിയിക്കുന്നുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേഭാരത്, എയര്‍ ബബിള്‍ വിമാനങ്ങളില്‍ ഖത്തറില്‍ നിന്ന് ഇതുവരെ ഇന്ത്യയിലേയ്ക്ക് മടങ്ങിയത് ഏകദേശം 70,000 ത്തോളം ഇന്ത്യക്കാരാണെന്നും സ്ഥാനപതി വെളിപ്പെടുത്തി. ഇക്കഴിഞ്ഞ മേയ് ആദ്യ വാരം മുതല്‍ക്കാണ് വന്ദേഭാരത് മിഷന്‍ ആരംഭിച്ചത്. നിശ്ചിത വ്യവസ്ഥകളോടെ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസിനുള്ള എയര്‍ ബബിള്‍ കരാര്‍ ഓഗസ്റ്റ് 18 മുതല്‍ക്കാണ് പ്രാബല്യത്തിലായത്. സാധാരണ വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് വരെയോ അല്ലെങ്കില്‍ ഒക്‌ടോബര്‍ 31 വരെയുമാണ് എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ ഉണ്ടാവുക.
കോവിഡ്-19 വ്യാപനം തടയുന്നതില്‍ ഖത്തര്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിച്ചു. നാട്ടില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്ക് ഹോം, ഹോട്ടല്‍ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. ഖത്തര്‍ ഭരണനേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചകളിലെല്ലാം ഇന്ത്യന്‍ പ്രവാസി സമൂഹത്തിനെക്കുറിച്ച് മികച്ച അഭിപ്രായം ലഭിച്ചത് അഭിമാനാര്‍ഹമായ കാര്യമാണെന്നും സ്ഥാനപതി വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക