January 17, 2023
January 17, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഈ വർഷം ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുന്ന ഫിഫ വനിതാ ലോകകപ്പിനുള്ള ടിക്കറ്റ് വാങ്ങുന്നവരുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള ഫുട്ബോൾ ആരാധകരും മുൻനിരയിൽ ഇടംപിടിച്ചതായി ഫിഫ അറിയിച്ചു.ആദ്യ പത്തു രാജ്യങ്ങളിൽ അഞ്ചാമതാണ് ഖത്തറിന്റെ സ്ഥാനം.
“യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ഇംഗ്ലണ്ട്, ഖത്തർ, ജർമ്മനി, ചൈന പിആർ, കാനഡ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരാണ് ഇതുവരെ ഫിഫ വനിതാ ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയവരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ചത്"- ഫിഫ സെക്രട്ടറി ജനറൽ ഫാത്മ സമൂറ പറഞ്ഞു.
ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടക്കുന്ന ഫിഫ വനിതാ ലോകകപ്പിനായി 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ 500,000 ടിക്കറ്റുകൾ ഇതുവരെ വാങ്ങിയിട്ടുണ്ട്.ഓഗസ്‌റ്റ് 20-ന് സിഡ്‌നി ഗാഡിഗലിലെ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിനാണ് ഏറ്റവും കൂടുതൽ ഡിമാന്റുള്ളത്.
വനിതാ ലോകകപ്പിന്റെ ഉദ്ഘാടന മത്സരവും ഉദ്ഘാടന ചടങ്ങും 2023 ജൂലൈ 20-ന് ന്യൂസിലൻഡിലെ ഓക്ക്‌ലൻഡ്/തമാകി മകൗറൗവിലെ ഈഡൻ പാർക്കിൽ നടക്കും.ഒരു മാസത്തിനുശേഷം ഓഗസ്റ്റ് 20-ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ഗാഡിഗൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക.
മൂന്ന് ഗ്രൂപ്പുകളിലായി 10 രാജ്യങ്ങളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.പോർച്ചുഗൽ, കാമറൂൺ, തായ്‌ലൻഡ്, ചിലി, ഹെയ്തി, സെനഗൽ, ചൈനീസ് തായ്‌പേയ്, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, പനാമ എന്നീ ടീമുകൾ പ്രധാന ടൂർണമെന്റിലെ അവസാന മൂന്ന് സ്ഥാനങ്ങൾക്കായി പ്ലേ ഓഫ് ടൂർണമെന്റിൽ മത്സരിക്കും
ആരാധകർക്ക് ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ടിക്കറ്റുകൾ ലഭിക്കും, മുതിർന്നവർക്കുള്ള ടിക്കറ്റിന് 20-യു.എസ് ഡോളറും കുട്ടികളുടെ ടിക്കറ്റിന് 10 യു.എസ് ഡോളറുമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക