April 25, 2023
April 25, 2023
ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. സുഡാനില്‍ നിന്ന് 278 ഇന്ത്യക്കാരുമായി നാവിക സേനയുടെ ആദ്യ കപ്പല്‍ സൗദിയിലേക്ക് പുറപ്പെട്ടു. കപ്പലില്‍ പതിനാറ് മലയാളികളുമുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഇന്ന് ജിദ്ദയിലെത്തി.
മുവ്വായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുളളത്. അതില്‍ അഞ്ഞൂറോളം പേര്‍ സുഡാനിലെ തുറമുഖത്ത് എത്തിയിരുന്നു. അവരില്‍ നിന്ന് 278 പേരുമായുള്ള ആദ്യ കപ്പലാണ് ഇന്ന് പുറപ്പെട്ടത്. ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ ജിദ്ദയിലെത്തും. ഇവരെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലാണ് താമസിപ്പിക്കുക. ഇതിനുശേഷം ഇവരെ വിമാനമാര്‍ഗ്ഗം നാട്ടിലെത്തിക്കാനാണ് പദ്ധതി.
കനത്ത ഏറ്റുമുട്ടലുളള സുഡാനിലെ ഖാര്‍ത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികില്‍ നിന്നും 800 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം സുഡാന്‍ തുറമുഖത്തെത്താന്‍. ഇന്ത്യക്കാരെ നേരിട്ട് രക്ഷപ്പെടുത്താനായി രണ്ട് വ്യോമസേനാ വിമാനങ്ങള്‍ ജിദ്ദയിലെത്തിയിരുന്നു. സുഡാനിലേക്ക് നേരിട്ട് പറക്കാനാവാത്ത സാഹചര്യത്തിലാണിവ ജിദ്ദയില്‍ തുടരുന്നത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI