August 12, 2023
August 12, 2023
ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: സൗദിയിൽ തൊഴിൽ നിയമ ലംഘനങ്ങളുടെയും പിഴകളുടെയും പുതൂക്കിയ നിയമങ്ങൾ പ്രഖ്യാപിച്ചു. സൗദി മന്ത്രാലയത്തിന്റെ കീഴിലുള്ള മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് പുതുക്കിയ നിയമങ്ങൾ പുറത്തിറക്കിയത്.
വർക്ക് പെർമിറ്റ് ഇല്ലാതെയോ ‘അജീർ പ്രോഗ്രാമി’ൽ രജിസ്റ്റർ ചെയ്യാതെയോ വിദേശ തൊഴിലാളികളെ നിയമിച്ചാൽ തൊഴിലുടമക്ക് 10,000 റിയാൽ പിഴ ചുമത്തും. തൊഴിൽ, സുരക്ഷ, ആരോഗ്യം എന്നിവയുടെ സംരക്ഷണത്തിന്റെ നിയമ ലംഘനങ്ങൾ, തൊഴിലാളികളെ സംരക്ഷിക്കാനുള്ള മുൻകരുതലുകളെടുക്കുന്നതിൽ പരാജയപ്പെടുക തുടങ്ങിയവ ഗുരുതരമായ കുറ്റങ്ങളാണ്. ഈ ലംഘനങ്ങൾക്ക് 1,500 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴ ചുമത്തുന്നതായിരിക്കും. സ്ഥാപന പരിസരത്ത് മറ്റുള്ളവർ അനുഭവിച്ചേക്കാവുന്ന അപകടങ്ങൾക്ക് സ്ഥാപന ഉടമയോ, ഏജന്‍റോ ഉത്തരവാദിയായിരിക്കും.
50 തൊഴിലാളികളോ അതിൽ കൂടുതലോ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ, തൊഴിലാളികളുടെ ആറ് വയസ്സിൽ താഴെ പ്രായമുള്ള പത്തോ, അതിലധികമോ കുട്ടികളുണ്ടെങ്കിൽ ശിശു സംരക്ഷണത്തിനായി ഒരു നിയുക്ത സ്ഥലമോ നഴ്‌സറിയോ ഒരുക്കിയില്ലെങ്കിൽ 5,000 റിയാലാണ് പിഴ.15 വയസിൽ താഴെയുള്ള കുട്ടികളെ ജോലിക്ക് വെച്ചാൽ 1,000 മുതൽ 2,000 റിയാൽ വരെയാണ് പിഴ. പ്രസവത്തിന് ശേഷം ആറ് ആഴ്ചകൾക്കുള്ളിൽ ജോലി ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇതിന് 1,000 റിയാൽ പിഴ ചുമത്തും.
ജോലിസ്ഥലത്ത് ഒരു തരത്തിലുമുള്ള വിവേചനവും പാടില്ല. സ്ത്രീപുരുഷ ജീവനക്കാർക്കിടയിലെ ശമ്പളത്തിൽ ഉൾപെടെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കണ്ടെത്തിയാൽ 3,000 റിയാലാണ് പിഴ. തൊഴിലാളിയുടെയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോർട്ടോ താമസ രേഖകളോ (ഇഖാമ) കൈവശം വെക്കുന്ന തൊഴിലുടമക്ക് 1,000 റിയാൽ പിഴ ചുമത്തും. നിശ്ചിത തീയതിക്കുള്ളിൽ ശമ്പളം നൽകാതിരുന്നാൽ 300 റിയാലാണ് പിഴ.
സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയാൽ 60 ദിവസത്തിനുള്ളിൽ അത് അടച്ചിരിക്കണം. ഈ കാലപരിധിക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ, പിഴ അടക്കുന്നത് വരെ സ്ഥാപനത്തിന്റെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിക്കാൻ മന്ത്രാലയത്തിന് അധികാരമുണ്ടെന്നും നിബന്ധനകളിൽ പറയുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm