August 09, 2023
August 09, 2023
ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ: ഹജ്ജ്-ഉംറ തീർഥാടകരുടെ അവകാശങ്ങൾക്കും, കമ്പനികൾ ലഭ്യമാക്കേണ്ട സേവനങ്ങൾക്കും പരിഷ്‌കരിച്ച നിയമം വരുന്നു. ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷമായിരിക്കും പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക.
വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഹജ്ജ്-ഉംറ മന്ത്രാലയത്തിൽ നിന്നുളള ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സർവീസ് സ്ഥാപനങ്ങൾക്ക് 5 ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതാണ്. കുറ്റം ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ നൽകേണ്ടി വരും. കൂടാതെ വിദേശികളാണെങ്കിൽ നാട് കടത്തുമെന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്.
നിയമ ലംഘനം നടത്തുന്ന കമ്പനികൾക്ക് മുന്നറിയിപ്പു കൊടുക്കുക, പിഴ ചുമത്തുക, ലൈസൻസ് റദ്ദാക്കുക, താൽക്കാലികമായി പ്രവർത്തനം നിർത്തിവെപ്പിക്കുക തുടങ്ങിയ ശിക്ഷാനടപടികളും നിയമങ്ങളിൽ ഉൾപെടുന്നുണ്ട്. അധികൃതരിൽ നിന്നും മുൻകൂട്ടി അനുമതി നേടാതെ തന്നെ ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാമെന്നും വ്യവസ്ഥകളിൽ പറയുന്നു.
സേവനങ്ങളിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് പകരം മറ്റൊരു സർവീസ് കമ്പനിയെ ചുമതല ഏൽപ്പിക്കാനും മന്ത്രാലയത്തിന് അവകാശമുണ്ട്. ഇതിന് വരുന്ന ചിലവുകൾ വീഴ്ച വരുത്തിയ സ്ഥാപനത്തിൽ നിന്ന് ഈടാക്കുന്നതായിരിക്കും. കരാർ പ്രകാരമുള്ള സേവനങ്ങൾ നൽകാൻ സ്ഥാപനങ്ങൾക്ക് സാധിക്കാതെ വന്നാൽ, അതിനുള്ള നഷ്ട പരിഹാരം തീർഥാടകർക്ക് തിരിച്ച് നൽകേണ്ടി വരും. രാജ്യത്തിനകത്തും പുറത്തും നിന്ന് വരുന്ന തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ മാനദണ്ഡങ്ങൾ ഏകീകരിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm