March 05, 2024
March 05, 2024
റിയാദ്: സൗദിയിൽ 2017 മുതല്‍ ഏര്‍പ്പെടുത്തിയ ആശ്രിത ലെവി പുനഃപരിശോധിക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ദാന്‍. ആശ്രിത ലെവി ഉള്‍പ്പെടെയുള്ള പല സാമ്പത്തിക തീരുമാനങ്ങളും 2016ല്‍ എടുക്കേണ്ടിവന്നു. ഒരു പ്രത്യേക ഘട്ടത്തിലാണ് ആശ്രിത ലെവി നിശ്ചയിച്ചത്. ഇപ്പോള്‍ ലെവി ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. 'സൗദി അറേബ്യയിലെ സാമ്പത്തിക തീരുമാനങ്ങള്‍ക്ക് പിന്നില്‍' എന്ന വിഷയത്തില്‍ തമാനിയ (18) പോഡ്കാസ്റ്റ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യയിൽ വിദേശികളുടെ കുടുംബാംഗങ്ങൾക്ക് താമസ രേഖ ലഭിക്കുന്നതിന് ഈടാക്കിയിരുന്ന പ്രതിമാസ നികുതിയാണ് ആശ്രിത ലെവി. ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്ക് 3, 6, 9, 12 മാസത്തേക്ക് താമസരേഖ ലഭിക്കും. സമാനമായ രീതിയില്‍ പുതുക്കാനും കഴിയും. രാജ്യത്ത് കഴിയുന്ന ഓരോ മാസത്തിനും ആശ്രിതരില്‍ ഒരാള്‍ക്ക് പ്രതിമാസം 400 റിയാലാണ് ലെവി നല്‍കേണ്ടത്. ഒരാളുടെ പേരില്‍ വര്‍ഷത്തില്‍ 4800 റിയാല്‍ ലെവി നല്‍കണം. മക്കള്‍ ഉള്‍പ്പെടെയുള്ള കൂടെ കുടുംബാംഗങ്ങളുടെ ഇഖാമയ്ക്കായി വലിയ സംഖ്യയാണ് പ്രവാസി നല്‍കേണ്ടിവരുന്നത്.
ആശ്രിത ലെവി ഒഴിവാക്കുന്നതിലൂടെ കൂടുതൽ വിദേശികളെ സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചേക്കും. റീ എന്‍ട്രി വിസ കാലാവധിക്കുള്ളതില്‍ തിരിച്ചുവരാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന നിയന്ത്രണം അടുത്തിടെ സൗദി നീക്കിയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F