Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയില്‍ പൊതുഗതാഗത നിയമാവലിക്ക് അംഗീകാരം; നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തും

November 25, 2023

Malayalam_News_Qatar

November 25, 2023

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: സൗദിയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും കടമകളും നിര്‍ണയിക്കുന്ന നിയമാവലിക്ക് പൊതുഗതാഗത അതോറിറ്റി അംഗീകാരം നല്‍കി. അംഗീകരിച്ച നിയമാവലി ഔദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തി. യാത്രക്കാരുടെ നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകളും പുതിയ നിയമാവലിയില്‍ ഉള്‍പ്പെടുന്നുണ്ട്. നിയമലംഘനങ്ങള്‍ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. 

യാത്രയില്‍ ബാഗേജുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് പുതിയ നിയമ വ്യവസ്ഥയിലൂടെ നഷ്ടപരിഹാരം ലഭിക്കും . ഒരു കിലോഗ്രാമിന് 75 റിയാല്‍ തോതില്‍ നഷ്ടപരിഹാരം ലഭിക്കും.  

ചെളിപുരണ്ടതും വൃത്തിഹീനവുമായ വസ്ത്രങ്ങള്‍ ധരിച്ച് പൊതുഗതാഗത സംവിധാനത്തിലും അനുബന്ധ സൗകര്യങ്ങളിലും പ്രവേശിക്കുന്നത് നിയമപ്രകാരം വിലക്കും. പൊതുഗതാഗതത്തിനുള്ള വാഹനങ്ങള്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുന്നതിന് 500 റിയാലാണ് പിഴ. വികലാംഗര്‍ക്ക് നീക്കിവെച്ച സ്ഥലങ്ങളും സീറ്റുകളും ഉപയോഗിക്കുന്നതിന് 200 റിയാലും പിഴ ചുമത്തും. ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കളും കേടാകുന്ന ഭക്ഷണങ്ങളും യാത്രക്കിടെ കൈവശം വെക്കുന്നതിന് 200 റിയാല്‍ പിഴയീടാക്കും. യാത്രക്കിടയിലെ പരിശോധനയില്‍ ടിക്കറ്റുകള്‍ കാണിക്കാന്‍ വിസമ്മതിച്ചാല്‍ 200 റിയാലാണ് പിഴ ചുമത്തുക. പിഴയ്ക്ക് പുറമേ ടിക്കറ്റ് നിരക്കും അടക്കേണ്ടിവരും. 

യാത്രയില്‍ കുട്ടികളൊപ്പമുള്ള കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന. 13 വയസ്സില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായവര്‍ ഒപ്പമില്ലാതെ യാത്രയും അനുവദിക്കില്ല. 

വലിപ്പക്കൂടുതല്‍ കാരണം ലഗേജ് ഹോള്‍ഡറില്‍ സൂക്ഷിക്കാന്‍ കഴിയാത്തതോ യാത്രക്കാരന് സ്വയം ചുമക്കാന്‍ കഴിയാത്തതോ ആയ ലഗേജുകളുമായി വരുന്നവര്‍ക്ക് പ്രവേശനം വിലക്കും. പൊതുഗതാഗത സംവിധാനത്തിലോ സ്റ്റേഷനുകളിലോ അനുബന്ധ സൗകര്യങ്ങളിലോ സൈക്കിളോ സ്‌കീയിംഗ് ബോര്‍ഡുകളോ ഉപയോഗിക്കുന്നതിന് 200 റിയാല്‍ പിഴ ലഭിക്കും. നിശ്ചയിച്ചിട്ടുള്ളതല്ലാത്ത സ്ഥലങ്ങളില്‍ ലഗേജുകളും ബാഗുകളും സൂക്ഷിക്കുന്നതിന് 100 റിയാലാണ് പിഴ ചുമത്തുക.

അതേസമയം മൂന്നു മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള യാത്രകളില്‍ യാത്രക്കാര്‍ക്ക് ലഘുഭക്ഷണങ്ങളോ ശീതളപാനീയങ്ങളോ സൗജന്യമായി നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ബസ് സര്‍വീസുകള്‍ റദ്ദാക്കുകയോ സര്‍വീസിന് 60 മിനിറ്റിലധികം കാലതാമസം നേരിടുകയോ ചെയ്യുന്ന പക്ഷം ലഘുഭക്ഷണങ്ങളോ പാനീയങ്ങളോ സൗജന്യമായി ലഭിക്കാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News