Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഇന്ത്യക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; സൗദി പൗരനിൽ നിന്ന് 27 കോടി രൂപ തട്ടിയെടുത്ത് മലയാളി നാട്ടിലേക്ക് മുങ്ങി 

December 17, 2023

Malayalam_News_Qatar

December 17, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: സൗദി പൗരനെ വഞ്ചിച്ച് 27 കോടി രൂപ തട്ടിയെടുത്ത് മലയാളി നാട്ടിലേക്ക് മുങ്ങിയതായി ആരോപണം. മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം പള്ളിക്കൽ ബസാർ സ്വദേശിയായ എരമകവീട്ടിൽ പുതിയകത്ത് ഷമീൽ (53) എന്നയാളാണ് 1,25,43,400 സൗദി റിയാൽ (ഏകദേശം 27 കോടിയോളം ഇന്ത്യൻ രൂപ) ബാധ്യത വരുത്തിവച്ച്  മുങ്ങിയതെന്ന് ജിദ്ദ അൽ റൗദയിൽ താമസക്കാരനായ ഇബ്രാഹിം മുഹമ്മദ് മുഹൈസ അൽ ഉതൈബി പറഞ്ഞു. ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇദ്ദേഹം ആരോപണവുമായി രംഗത്ത് വന്നത്.

ബിസിനസിൽ പങ്കാളിത്തം നൽകാമെന്ന് പറഞ്ഞാണ് ഷമീൽ  7,200,000 റിയാൽ വാങ്ങിയത്. ഷമീലിന് ബാങ്കിലുണ്ടായിരുന്ന ബാധ്യത തീർക്കാൻ വേണ്ടി തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സൗദിയിലെ സ്ഥലം ജാമ്യം നൽകി. തനിക്ക് ലഭിച്ച നിക്ഷേപക ലൈസൻസ് ഉപയോഗപ്പെടുത്തി വിവിധ ബിസിനസ് അവസരങ്ങൾ ചൂണ്ടിക്കാണിച്ച് ഷമീൽ സ്വദേശികളിൽ നിന്നും മറ്റ് മലയാളികളിൽ നിന്നും വലിയ സംഖ്യ നിക്ഷേപമായി വാങ്ങിയിരുന്നു. പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണ കമ്പനി ഉൾപ്പെടെയുള്ള ഷമീലിന്റെ ബിസിനസിൽ പങ്കാളിയായി 72 ലക്ഷം റിയാൽ ആദ്യം കാശായി ഇബ്രാഹീം അൽ ഉതൈബി നൽകിയിരുന്നു. 

കൂടാതെ ബിസിനസ് ആവശ്യത്തിലേക്ക് സൗദിയിലെ ഒറാക്‌സ് ഫിനാൻസ് കമ്പനിയില്‍ നിന്ന് ഷമീല്‍ വായ്പയും എടുത്തു. ഈ വായ്‌പ കൃത്യസമയത്ത് അടക്കാൻ സാധിക്കാതെ വന്നപ്പോൾ ഫിനാൻസ് കമ്പനി ഷമീലിനെതിരെ കേസ് നൽകുകയും യാത്രാവിലക്ക് നേരിടേണ്ടി വരികയും ചെയ്തു. ഫിനാൻസ് കമ്പനിയില്‍ നിന്നുള്ള ബാധ്യത തീർക്കാനും യാത്രാവിലക്ക് ഒഴിവായിക്കിട്ടാനും ഷമീൽ വീണ്ടും ഇബ്രാഹീം അൽ ഉതൈബിയെ സമീപിച്ചിരുന്നു. ഷമീൽ നാട്ടിലെത്തിയ ശേഷം തന്റെ പേരിലുള്ള സ്വത്തുക്കൾ വിറ്റ് ഇബ്രാഹീം അൽ ഉതൈബിയുടെ എല്ലാ കടങ്ങളും വീട്ടിക്കൊള്ളാമെന്ന് ഷമീൽ പറഞ്ഞു. തുടർന്ന് സൗദി പൗരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സൗദിയിലെ സ്ഥലം ജാമ്യം നൽകി ഫിനാൻസ് കമ്പനിയിൽ നിന്നുള്ള 53,43,400 റിയാൽ ബാധ്യത ഇബ്രാഹീം അൽ ഉതൈബി ഏറ്റെടുത്തു.

എന്നാൽ പിന്നീട് ഷമീൽ തിരിച്ചുവന്നില്ല. ഇതോടെ പണയത്തിലുള്ള സൗദി പൗരന്റെ സ്വത്തുക്കൾ കോടതി 5,343,400 റിയാലിന് ലേലത്തിൽ വിറ്റു. അനധികൃതമായി കൈക്കലാക്കിയ സ്വത്തും പണവും തിരിച്ചു നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഷമീൽ വഴങ്ങിയില്ല. ഇന്ത്യയിൽ തനിക്ക് ശക്തമായ രാഷ്ട്രീയ ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും ഇയാൾ വീരവാദം മുഴക്കുകയാണെന്നും ഇബ്രാഹീം മുഹമ്മദ് ആരോപിച്ചു. സൗദി പൗരൻമാരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് ഷമീൽ സൗദിയിൽ എത്തിയതെന്നും, ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ ഓഫീസിലടക്കം പരാതി നൽകിയിട്ടുണ്ടെന്നും ഇബ്രാഹീം മുഹമ്മദ് വ്യക്തമാക്കി. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകിയിട്ടുണ്ട്.

ഇന്ത്യയും സൗദിയും തമ്മിലുള്ള എല്ലാ ബന്ധങ്ങൾക്കും വിള്ളലേൽപ്പിക്കുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പാണ് ഷമീൽ നടത്തിയതെന്നും, ഇതോടെ ഇന്ത്യക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ഇബ്രാഹീം മുഹമ്മദ് മുഹൈസ അൽ ഉതൈബി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഉടൻ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ ഇന്ത്യൻ അധികാരികളുടെ മുമ്പിൽ പരാതി സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News