October 07, 2023
October 07, 2023
റിയാദ്: സൗദിയില്‍ 21 വയസില്‍ കുറവ് പ്രായമുള്ള ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തും. ഇത് സംബന്ധിച്ച പുതിയ നിയമാവലി ഉമ്മുല്‍ഖുറാ പത്രത്തില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ദിവസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ സമയം ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുത്. വിശ്രമത്തിനും ആരാധനാ കര്‍മങ്ങള്‍ക്കും ഭക്ഷണം കഴിക്കുന്നതിനും അര മണിക്കൂറില്‍ കുറയാത്ത ഇടവേള നൽകണമെന്നും നിയമാവലിയിൽ പറയുന്നുണ്ട്. വിശ്രമ സമയങ്ങള്‍ തൊഴില്‍ സമയമായി കണക്കാക്കില്ല. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രതിദിനം നല്‍കുന്ന തുടര്‍ച്ചയായ വിശ്രമ സമയം എട്ടു മണിക്കൂറില്‍ കുറയരുതെന്നും വ്യവസ്ഥയുണ്ട്. ആഴ്ചയില്‍ ഒരു ദിവസം മുഴുവൻ ശമ്പളത്തോട് കൂടിയ അവധി ലഭിക്കാന്‍ ഗാര്‍ഹിക തൊഴിലാളിക്ക് അവകാശമുണ്ട്. വാരാന്ത്യ അവധി ദിവസത്തില്‍ തൊഴിലാളിയെ കൊണ്ട് ജോലി ചെയ്യിക്കുന്നുണ്ടെങ്കിൽ പകരം മറ്റൊരു ദിവസം അവധി നല്‍കുകയോ ഓവര്‍ ടൈം ശമ്പളം നല്‍കുകയോ വേണം.
തൊഴിലാളികൾക്ക് ഓരോ രണ്ട് വർഷത്തിലും 30 ദിവസത്തെ അവധി എടുക്കാം. ഈ അവധി തൊഴിലാളി പ്രയോജനപ്പെടുത്താതിരിക്കുന്ന പക്ഷം തൊഴില്‍ കരാര്‍ അവസാനിപ്പിക്കുമ്പോള്‍ അവധിക്കു പകരം നഷ്ടപരിഹാരത്തിനും അവകാശമുണ്ട്. മെഡിക്കൽ അവധിയുടെ അടിസ്ഥാനത്തില്‍, വര്‍ഷത്തില്‍ 30 ദിവസത്തെ രോഗാവധി ഒന്നിച്ചോ പലതവണ ആയോ ഗാര്‍ഹിക തൊഴിലാളിക്ക് പ്രയോജനപ്പെടുത്താം. രോഗാവധിക്കാലത്ത് ആദ്യത്തെ പതിനഞ്ചു ദിവസത്തിന് പൂര്‍ണ വേതനവും പിന്നീടുള്ള പതിനഞ്ചു ദിവസത്തിന് പകുതി വേതനവുമാണ് നിയമ പ്രകാരം നല്‍കേണ്ടത്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV