February 26, 2024
February 26, 2024
ന്യൂഡൽഹി: പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 77 വയസ്സായിരുന്നു. അസുഖ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. മകൾ നയാബ് ഉദാസാണ് മരണ വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്.
ഗുജറാത്തിലെ ജേത്പൂരിലാണ് ജനനം. രാജകോട്ട് സംഗീത നാടക അക്കാദമിയില്‍ നിന്ന് തബല അഭ്യസിച്ചു. പിന്നീട് മാസ്റ്റര്‍ നവരംഗിന്റെ കീഴില്‍ ശാസ്ത്രീയ സംഗീതവും പഠിച്ചു. മൂത്ത സഹോദരന്‍ മന്‍ഹര്‍ ഉദാസ് നേരത്തെ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചയാളാണ്.
'ചിട്ടി ആയി ഹെ' പോലുള്ള ജനപ്രിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ ഇടം നേടിയ ഗായകനാണ് പങ്കജ് ഉദാസ്. 1986-ല്‍ പുറത്തിറങ്ങിയ 'നാം' എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാൽ പിന്നണി ഗാനരംഗത്തേക്കാള്‍ ഗസലുകള്‍ക്കാണ് പങ്കജ് പ്രാധാന്യം കൊടുത്തത്.
ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍ എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസല്‍ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. 2006 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
ഉഷ ഖന്ന ഈണമിട്ട 'കാംന'യിലാണ് ആദ്യമായി പിന്നണി ഗാനം പാടിയത്. ചിത്രം പരാജയമായതോടെ ഗസലാണ് തന്റെ ലോകമെന്ന് പങ്കജ് തിരിച്ചറിഞ്ഞു. ഗസലിനെ ജീവിതവഴിയായി തിരഞ്ഞെടുക്കുന്നതും കാംനയുടെ പരാജയത്തോടെയാണ്.
പത്ത് മാസം കാനഡയിലും യു. എസിലും ഗസലുമായി അലഞ്ഞശേഷമാണ് പിന്നീട് ഇന്ത്യയിലേയ്ക്ക് തിരിച്ചുവരുന്നത്. 1980ല്‍ 'ആഹത്' എന്ന ആദ്യ ഗസല്‍ ആല്‍ബത്തോടെ പങ്കജ് ഗസൽ ലോകത്തേക്ക് തന്റെ വരവ് അറിയിച്ചു. 'എന്നുമീ സ്വരം' എന്ന മലയാള ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്.
ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആന്‍സു തുടങ്ങിയ ഗാനങ്ങൾ പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.
അച്ഛൻ:കേശുഭായ് ഉദാസ്, അമ്മ:ജിതുബേൻ ഉദാസ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F