March 04, 2024
March 04, 2024
മദീന- സൗദിയിൽ ജ്വല്ലറി മേഖലയില്‍ ബിനാമി ബിസിനസ് നടത്തി പിടിയിലായ 5 പ്രതികള്‍ക്ക് 14 വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും വിധിച്ചു. ഇവരിൽ നിന്ന് പിടിച്ചെടുത്ത 60 ലക്ഷം റിയാലും വാഹനവും 28 കിലോ സ്വര്‍ണ ആഭരണങ്ങളും സര്‍ക്കാര്‍ ഖജനാവിലേക്ക് കണ്ടു കെട്ടാനും മദീന ക്രിമിനല്‍ കോടതി ഉത്തരവിട്ടതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. 4 യെമനികളും ഒരു സ്വദേശി പൗരനുമാണ് അറസ്റ്റിലായത്.
പ്രതികളുടെ ചെലവില്‍ ശിക്ഷ വിധി ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനും ഉത്തരവുണ്ട്. പ്രതികള്‍ക്കെല്ലാവര്‍ക്കുമായാണ് 14 വര്‍ഷം തടവ് വിധിച്ചിട്ടുള്ളത്. നിലവിലെ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനു പുറമെ സൗദി പൗരന് 5 വര്‍ഷത്തെ വ്യാപാര വിലക്കും വിധിച്ചു . ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം പ്രവാസികളെ നാടുകടത്തുന്നതോടൊപ്പം ഭാവിയില്‍ തൊഴില്‍ വിസയില്‍ രാജ്യത്തെത്തുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ ഏജന്‍സികള്‍ അംഗീകരിച്ച 10 വ്യാപാര മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാണ് വാണിജ്യ മന്ത്രാലയം ബിനാമി വ്യാപാരം കണ്ടെത്തി നടപടി സ്വീകരിച്ചത്.
സൗദിയിലെ നിയമമനുസരിച്ച് ബിനാമി കച്ചവട കുറ്റം തെളിഞ്ഞാല്‍ 5 വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും കച്ചവട സ്ഥാപനങ്ങള്‍ കണ്ടു കെട്ടുകയും ചെയ്യും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F