November 26, 2023
November 26, 2023
റിയാദ്: സിപിഎം നേതാവിനെ കൊലപ്പെടുത്തിയ ശേഷം രാജ്യം വിട്ട പ്രതിയെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ നിന്ന് പോലീസ് പിടികൂടി. തിരുവനന്തപുരം മണ്‍വിള ബ്രാഞ്ച് അംഗമായ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കിഴക്കുംകര സ്വദേശിയായ ബൗഡന്‍ എന്ന സുധീഷിനെ (36)യാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് സൗദിയില്‍ നിന്ന് പിടികൂടിയത്. ഇന്റര്‍പോളിന്റെ സഹായത്തോടെ സൈബര്‍സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഡി കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സൗദിയില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച സൗദിയില്‍ പിടിയിലായ പ്രതിയെ കേരളത്തിലെത്തിച്ചു.
സൗദിയിലെത്തിയ പ്രതി റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മുരളീധരനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പ്പോയ പ്രതിക്കെതിരെ പോലീസ് കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിരുന്നു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്റര്‍പോളിനും കേരള പോലീസ് പ്രതിയുടെ വിവരങ്ങള്‍ കൈമാറിയിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. പിന്നാലെ പ്രതിയെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. ഇന്റര്‍പോളിന്റെ വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജുവിന്റെ നിര്‍ദേശ പ്രകാരം സൗദിയിലേക്ക് പുറപ്പെട്ട പോലീസ് സംഘം സൗദിയില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ തിരുവന്തപുരത്ത് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി വിചാരണ നടപടികള്‍ വേഗത്തിലാക്കാനാണ് പോലീസിന്റെ തീരുമാനം.
2006 നവംബര്‍ 30നാണ് സിപിഎം നേതാവായിരുന്ന മുരളീധരന്‍ കൊല്ലപ്പെടുന്നത്. ലഹരി മാഫിയ- ഗുണ്ടാ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിലെ ഒരു പ്രതിയെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. മണ്‍വിളയില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഗുണ്ടാ സംഘത്തെ പിടികൂടാന്‍ പോലീസിന് സഹായം നല്‍കിയതാണ് കൊലപാതകത്തിന് കാരണം.
അതേസമയം കേസിലെ ഒന്നാം പ്രതി രാജേന്ദ്രബാബു, രണ്ടാം പ്രതിയായ ഷൈനു എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F