August 27, 2023
August 27, 2023
റിയാദ്: സൗദിയിൽ കെട്ടിടങ്ങളുടെ ബാൽക്കണികൾ ദുരുപയോഗം ചെയ്താൽ കെട്ടിടയുടമയിൽ നിന്ന് 200 റിയാൽ മുതൽ ആയിരം റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പൽ റൂറൽ അഫയേഴ്‌സ് ഹൗസിംഗ് മന്ത്രാലയം അറിയിച്ചു.
വസ്ത്രങ്ങൾ അലക്കിയിടുകയോ, വീട്ടുപകരണങ്ങൾ അലക്ഷ്യമായി കൂട്ടിയിടുകയോ ചെയ്താൽ കെട്ടിടയുടമക്ക് പിഴ ചുമത്തുന്നതായിരിക്കും. ബാൽക്കണികളുടെ ഭംഗിക്ക് നിരക്കാത്ത വിധത്തിലുള്ള ഹാംഗറുകളോ മറ്റു വസ്തുക്കളോ വെക്കരുത്. കെട്ടിട സൗന്ദര്യത്തിലെ പ്രധാനഭാഗങ്ങളിലൊന്നാണ് ബാൽക്കണി. അതിനാൽ ഇവ വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.
കെട്ടിടത്തിന്റെ മുൻഭാഗത്ത് വിള്ളലുകൾ ഉണ്ടാകാനോ, ഇലക്ട്രിക് കാബിളുകൾ തൂങ്ങി നിൽക്കാനോ പാടുള്ളതല്ല . സാറ്റലൈറ്റ് ഉപകരണങ്ങൾ ബാൽക്കണിയിലോ കെട്ടിടത്തിന്റെ മുൻഭാഗങ്ങളിലോ സ്ഥാപിക്കരുത്. കെട്ടിടത്തിന്റെ പരിധിക്ക് പുറത്ത് കുടകളോ ഹാംഗറുകളോ പാടില്ല. ഇതിനെല്ലാം 200 റിയാൽ മുതൽ 10000 റിയാൽ വരെ പിഴകളാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, മാലിന്യ നിക്ഷേപ കണ്ടെയ്‌നറുകൾ സ്ഥലം മാറ്റിയ വ്യക്തി ആയിരം റിയാൽ വരെ പിഴയും, ചുമരുകളിൽ എഴുതുന്നവർ നൂറു റിയാൽ പിഴയും അടക്കണം. ഉപയോഗ ശൂന്യമായ വാഹനം റോഡിൽ 20 ദിവസത്തിലധികം ഉപേക്ഷിച്ചാൽ 500 റിയാലാണ് പിഴ.
നിയമലംഘനത്തിന്റെ തരവും ആവർത്തനത്തിന്റെ വ്യാപ്തിയും അനുസരിച്ചാണ് ലംഘനങ്ങൾക്കുള്ള പിഴകൾ ഈടാക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും നഗര സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാനും പുതുക്കിയ നിയമങ്ങൾ സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9