October 18, 2023
October 18, 2023
റിയാദ്: പെട്രോള്‍ പമ്പുകളുടേയും സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സൗദി മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം പരിഷ്‌കരിച്ച നിയമാവലികളും പിഴ തുകയും ശിക്ഷാ നടപടികളും കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. സ്ഥാപനങ്ങളുടെ കാറ്റഗറി അനുസരിച്ച് നിര്‍ണയിച്ചിരിക്കുന്ന സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇനി മുതല്‍ സൗദിയില്‍ കര്‍ശന നടപടിയുണ്ടാവും. എല്ലാ അടിസ്ഥാന സൗകര്യങ്ങളും പെട്രോള്‍ പമ്പുകളില്‍ ഉണ്ടായിരിക്കണമെന്നാണ് പുതിയ നിയമം.
കടുത്ത നിയമ ലംഘനങ്ങള്‍ക്ക് 25000 റിയാല്‍ വരെ പിഴ ഈടാക്കുന്നതാണ് പുതിയ നിയമം. പമ്പുകളില്‍ റെസ്റ്റോറന്റ് അല്ലെങ്കില്‍ കോഫി ഷോപ്പ് ഉണ്ടായിരിക്കണം. നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട മിനിമാര്‍ക്കറ്റ് മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കണം. വീഴ്ച വരുത്തിയാല്‍ 5000 റിയാല്‍ പിഴ ചുമത്തും. ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കണം. ഇല്ലെങ്കില്‍ സ്ഥാപന ഉടമയില്‍ നിന്ന് 2500 റിയാല്‍ പിഴ ഈടാക്കും. ശുചിമുറികളില്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കിലും പിഴ നല്‍കേണ്ടിവരും.
പെട്രോള്‍ പമ്പുകളുടെ പരിസരത്ത് നിസ്‌കാരത്തിനുള്ള സൗകര്യം ഉറപ്പാക്കണം. ടയര്‍ കടകള്‍, എഞ്ചിന്‍ ഓയില്‍ ചേഞ്ച് സ്ഥാപനങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. പെട്രോള്‍ പമ്പുകളുടെ പരിസരം വൃത്തിഹീനമാവുകയാണെങ്കിലും പിഴ ഈടാക്കാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. പെട്രോള്‍ പമ്പുകളുടെ സേവന നിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിനാണ് പുതിയ നടപടികളെന്ന് മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F