October 31, 2023
October 31, 2023
ജിദ്ദ - ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ആക്രമണങ്ങൾ വിശകലനം ചെയ്യാൻ നവംബർ 11 ന് റിയാദിൽ അടിയന്തിര ഉച്ചകോടി ചേരാൻ അറബ് രാജ്യങ്ങൾ ധാരണയിലെത്തിയതായി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഉപദേഷ്ടാവ് ഡോ. മഹ്മൂദ് അൽഹബാശ് അറിയിച്ചു. അസാധാരണ അറബ് ഉച്ചകോടി സംഘടിപ്പിക്കാനുള്ള ഔദ്യോഗിക അപേക്ഷ ഫലസ്തീനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ലഭിച്ചതായി അറബ് ലീഗ് സെക്രട്ടറി ജനറൽ ഹുസാം സക്കി പറഞ്ഞു.
ഇസ്രായേൽ അന്താരാഷ്ട്ര നിയമത്തിന് അതീതമായി ആക്രമണങ്ങൾ തുടരരുതെന്ന സന്ദേശം അറബ് ഉച്ചകോടി അന്താരാഷ്ട്ര സമൂഹത്തിന് നൽകുമെന്ന് അറബ് ലീഗിലെ ഫലസ്തീൻ പ്രതിനിധി മുഹന്നദ് അൽ അക്‌ലൂക് പറഞ്ഞു. ഇരട്ടത്താപ്പ്, ആളുകളെ പരസ്പരം ഭിന്നിപ്പിക്കുന്ന വംശീയ കാഴ്പ്പാട് എന്നീ നയങ്ങളിൽ നിന്ന് മാറി ഏകീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം എന്ന സന്ദേശവും ഉച്ചകോടി നൽകും. വംശഹത്യ, നിർബന്ധിത കുടിയൊഴിപ്പിക്കൽ, വംശീയ ഉന്മൂലനം, ഫലസ്തീൻ പ്രശ്‌നം ഇല്ലാതാക്കാനുള്ള ഇസ്രായിലിന്റെ ശ്രമങ്ങൾ തുടങ്ങിയ ഫലസ്തീൻ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിൽ അറബ് രാജ്യങ്ങൾ ഫലസ്തീൻ നേതൃത്വത്തിനും ജനതക്കുമൊപ്പം നിൽക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും മഹ്മൂദ് അൽഹബാശ് പറഞ്ഞു.
അധിനിവേശം, നിർബന്ധിത കുടിയൊഴിപ്പിക്കൽ, ജൂത കുടിയേറ്റം, വർണവിവേചനം, കൂട്ടായ ശിക്ഷ, വംശീയ ഉന്മൂലനം, വംശഹത്യ തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാൻ ഇസ്രായേലിനു മേൽ സമ്മർദം ചെലുത്താൻ അറബ് രാജ്യങ്ങൾക്ക് കഴിവുണ്ടെന്നും ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന് മേലുള്ള അറബ് ഭരണാധികാരികളുടെ സ്വാധീനത്തിലും തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 32-ാമത് അറബ് ഉച്ചകോടി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ചേരും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F