April 13, 2024
April 13, 2024
ദുബായ് : പശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൂട്ട് മാറ്റുന്നു. ഇറാനിലേക്കും ഇസ്രായേലിലേക്കും പോകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയ പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ റൂട്ട് മാറ്റം.രണ്ട് രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ പല വിമാന കമ്പനികളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ വെട്ടിലാകുന്നത് കൂടുതലും പ്രവാസികലായിരിക്കും.
സിറിയയിലെ ഇറാന്‍ എംബസി ആക്രമിച്ച് രണ്ട് മുതിര്‍ന്ന സൈനിക ജനറല്‍മാരെ ഇസ്രായേല്‍ കൊലപ്പെടുത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. തൊട്ടുപിന്നാലെ ഇസ്രായേലിന്റെ ഒരു എംബസിയും ഇനി സുരിക്ഷിതമായിരിക്കില്ലെന്നും ഇറാന്‍ സൈനിക ഓഫീസര്‍ വ്യക്തമാക്കി. മണിക്കൂറുകള്‍ക്കകം ഇറാന്റെ ആക്രമണമുണ്ടായേക്കുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കി.
ഇസ്രായേലിനെ എന്തുവില കൊടുത്തും സഹായിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. മാത്രമല്ല, പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധ കപ്പലുകള്‍ അമേരിക്ക അയക്കുകയും ചെയ്തു. എന്നാല്‍ ഇറാനെതിരായ ആക്രമണം നടത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കക്കൊപ്പം നില്‍ക്കില്ലെന്നാണ് സൂചനകള്‍. അതിനിടെയാണ് വിമാന സര്‍വീസുകള്‍ താളം തെറ്റിയേക്കുമെന്ന വിവരം വന്നിരിക്കുന്നത്.
എയര്‍ ഇന്ത്യയുടെ വിമാനം ഇന്ന് രാവിലെ ഇറാന്‍ വ്യോമപാത ഒഴിവാക്കിയാണ് സഞ്ചരിച്ചത്. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസിനിടെയാണ് വളഞ്ഞ വഴി എയര്‍ ഇന്ത്യ വിമാനം തിരഞ്ഞെടുത്തത്. രണ്ട് മണിക്കൂര്‍ അധിക ദൈര്‍ഘ്യമുള്ള പാതയിലൂടെയാണ് ഇപ്പോഴത്തെ സര്‍വീസ്. യൂറോപ്പിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളും ഈ പാതയില്‍ സഞ്ചരിക്കാനാണ് ഇനി സാധ്യത.
വിമാനത്തിന്റെ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന ഫ്‌ളൈറ്റ് റഡാര്‍ 24 എന്ന വെബ്‌സൈറ്റാണ് എയര്‍ ഇന്ത്യ വിമാനം വഴി മാറി സഞ്ചരിച്ചുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പിലേക്കുള്ള എല്ലാ യാത്രകള്‍ക്കും ഇറാന്റെ ആകാശ പാത ഒഴിവാക്കിയാകും എയര്‍ ഇന്ത്യ വിമാനങ്ങള്‍ സഞ്ചരിക്കുക. സമയ നഷ്ടം മാത്രമല്ല, പണ നഷ്ടവും ഇനി യാത്രക്കാര്‍ക്ക് പ്രതീക്ഷിക്കാം.
അതേസമയം, ഗള്‍ഫ് യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട. സൗദി അറേബ്യ, ഖത്തര്‍, യുഎഇ ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഇറാന്‍ വ്യോമപാതയുടെ തെക്കന്‍ ഭാഗത്തുകൂടെയാണ് സഞ്ചരിക്കാറ്. ഭീഷണിയില്ലാത്ത പ്രദേശമാണിത് എന്നതിനാല്‍ ഇതുവഴിയുള്ള സര്‍വീസ് തുടരും. ജിസിസി യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട എന്നാണ് ഇതുവരെയുള്ള വിവരം. എന്നാല്‍ യുദ്ധമുണ്ടായാല്‍ സാഹചര്യം മാറിമറിഞ്ഞേക്കാം.
ഇസ്രായേലിനെ മാത്രമല്ല, യൂറോപ്പിനെ പോലും ആക്രമിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഇറാന്റെ കൈവശമുണ്ട്. എന്നാല്‍ ആയുധത്തിന്റെ കാര്യത്തില്‍ ഇസ്രായേലും മോശമല്ല. അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണ ഇസ്രായേലിനുണ്ട്. ഇറാനെ പിന്തുണച്ച് റഷ്യയും ചൈനയുമെത്താനാണ് സാധ്യത. എങ്കിലും നേരിട്ട് ഇടപെടാതെ പശ്ചിമേഷ്യയില്‍ വ്യാപിച്ച് കിടക്കുന്ന സായുധ സംഘങ്ങളെ ഇറാന്‍ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F