December 09, 2023
December 09, 2023
ഗസ്സ സിറ്റി: ഗസ്സയിലെ കൂട്ടക്കുരുതിയിൽ യു.എന്നിൽ ഇസ്രായേലിന് ഉറച്ച പിന്തുണയുമായി അമേരിക്ക. അടിയന്തര വെടിനിർത്തൽ വേണ്ടെന്ന് അമേരിക്ക.ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടേയും ആവശ്യം അമേരിക്ക തള്ളി. യു.എസ് നിലപാട് കാരണം 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയം രക്ഷാസമിതിയിൽ പാസായില്ല.റഷ്യ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങൾ വെടിനിർത്തലിനെ പിന്തുണച്ചു. ഹമാസിന് ഗസ്സയുടെ നിയന്ത്രണം കൊടുക്കുന്നതിന് തുല്യമാണ് വെടി നിർത്തലെന്ന് അമേരിക്ക പറഞ്ഞു.ഇതോടെ ഗസയിൽ സമാധാനം പുലരാൻ പ്രവർത്തിക്കുന്നുവെന്ന് അന്താരാഷ്ട്ര വേദികളിൽ ആവർത്തിക്കുകയും ഇസ്രായേലിന് സൈനിക സഹായം ഉൾപെടെ നൽകുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവന്നു.
ഗസ്സയിൽ ആക്രമണം കടുപ്പിക്കാനാണ് ഇസ്രായേൽ തീരുമാനം. ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന ഗസ്സയിൽ 62 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 17,177 ഫലസ്തീനികളെന്ന് കണക്കുകൾ. ഇതിൽ 7729 പേർ കുട്ടികളും 5153 പേർ സ്ത്രീകളുമാണെന്നും ഫലസ്തീൻ ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
81 മാധ്യമപ്രവർത്തകരും 32 സിവിൽ ഡിഫൻസ് പ്രവർത്തകരും 287 മെഡിക്കൽ സ്റ്റാഫുകളും കൊല്ലപ്പെട്ടു.46,000 പേർക്ക് പരിക്കേറ്റതായും 7700 പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും കണക്കുകൾ പറയുന്നു. ഒക്ടോബർ ഏഴ് മുതൽ ഇതുവരെ 1576 കൂട്ടക്കൊലകളാണ് അധിനിവേശ സേന നടത്തിയത്. കര-വ്യോമാക്രമണത്തിൽ 194 മുസ്ലിം പള്ളികൾ ഭാഗികമായി തകർന്നു.
മൂന്ന് ചർച്ചുകളും പൂർണമായും തകർത്തു. 275 സ്‌കൂളുകൾ ഭാഗികമായി തകർന്നപ്പോൾ 73 എണ്ണം പ്രവർത്തിക്കാനാവാത്ത അവസ്ഥയിലാണ്. 121 സർക്കാർ കെട്ടിടങ്ങളാണ് നിലംപരിശായത്. 58 ആംബുലൻസുകൾ തകർത്തപ്പോൾ 21 ആശുപത്രികളും 110 ആരോഗ്യകേന്ദ്രങ്ങളും ഇസ്രായേൽ സേനയുടെ ആക്രമണത്തിന് ഇരയായി നശിച്ചു. 52,000 താമസ കെട്ടിടങ്ങളും കര-വ്യോമാക്രമണത്തിൽ പൂർണമായും നിലംപൊത്തിയപ്പോൾ 2,53,000 താമസകെട്ടിടങ്ങൾ ഭാഗികമായും തകർന്നു. ഗസ്സയിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F