September 02, 2019
September 02, 2019
തുഷാര്‍ ജയിലിലായാല്‍ വെള്ളാപള്ളി ഇടപെടുമെന്നും ചെക്കില്‍ ആറുമില്യണ്‍വരെ കിട്ടുന്ന പണം വാങ്ങി ഒത്തു തീർപ്പാക്കാനാണു തന്‍റെ ഉദ്ദേശമെന്നും ശബ്ദ സന്ദേശത്തില്‍ നാസില്‍ പറയുന്നു.
ദുബായ് : തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസുകൊടുക്കാന്‍ പരാതിക്കാരൻ കാശ് നല്‍കി ചെക്ക് സംഘടിപ്പിച്ചതാണെന്ന ആരോപണവുമായി മറുപക്ഷം രംഗത്തെത്തി. നാസിൽ അബ്ദുള്ള മറ്റൊരുരാളുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇതിനുള്ള തെളിവായി തുഷാറും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നത്.കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യിൽ കിട്ടുമെന്ന് നാസിൽ സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് കരസ്ഥമാക്കാന്‍ അഞ്ച് ലക്ഷം രൂപ തന്ന് സഹായിക്കണമെന്ന് ശബ്ദ സന്ദേശത്തില്‍ നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. ചെക്ക് കൈവശമുള്ളയാള്‍ക്ക് കേസ് നല്‍കാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ കാശ് കൊടുത്താല്‍ ചെക്ക് സ്വന്തമാക്കാം. തുഷാര്‍ ജയിലിലായാല്‍ വെള്ളാപള്ളി ഇടപെടുമെന്നും ചെക്കില്‍ ആറുമില്യണ്‍വരെ കിട്ടുന്ന പണം വാങ്ങി ഒത്തു തീർപ്പാക്കാനാണു തന്‍റെ ഉദ്ദേശമെന്നും ശബ്ദ സന്ദേശത്തില്‍ നാസില്‍ പറയുന്നു.
തനിക്ക് കിട്ടാനുള്ള പണം കുറെയൊക്കെ തുഷാര്‍ തന്നിട്ടുണ്ടെങ്കിലും തെളിയിക്കാൻ അദ്ദേഹത്തിന്‍റെ കൈയ്യില്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ കേസ് കൊടുത്താല്‍ താന്‍ വിജയിക്കുമെന്നും നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. കേസ് നൽകുന്നതിന് രണ്ട് മാസം മുമ്പ് കേരളത്തിലെ സുഹൃത്തിന് നാസില്‍ അയച്ച ശബ്ദ സന്ദേശങ്ങളാണ് പുറത്തായത്.അതേസമയം,ശബ്ദ സന്ദേശം വളച്ചൊടിച്ചതാണെന്ന് നാസില്‍ അബ്ദുള്ള പറഞ്ഞു.
തുഷാറുമായുള്ള ഇടപാടിന്‍റെ ചെക്കും രേഖകളും വച്ച് ഒരാളില്‍ നിന്ന് വാങ്ങിയ കാശ് തിരികെ കൊടുക്കാന്‍ സുഹൃത്തിനോട് തുക ആവശ്യപ്പെട്ടതാണെന്നാണ് നാസിലിന്‍റെ വിശദീകരണം. കേസിന്റെ രേഖകള്‍ താന്‍ പണം കൊടുക്കാനുള്ള ഒരാളുടെ പക്കലായിരുന്നു. ഇത് പണം നല്‍കി തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുള്ളതെന്ന് നാസില്‍ പറഞ്ഞു. പുറത്തുവിട്ട സംഭാഷണം പൂര്‍ണമല്ല. ഏതാനും ഭാഗം മാത്രമാണ് പുറത്തുവന്നതെന്നും നാസില്‍ പറഞ്ഞു.
അതേസമയം, സത്യം തെളിഞ്ഞെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.തുഷാര്‍ നിരപരാധിയാണെന്നും നീതികിട്ടുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. കബീര്‍ എന്നയാളോടാണു തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ വേണ്ടി തയാറാക്കിയ പദ്ധതി വിശദീകരിച്ച് സഹായമഭ്യര്‍ത്ഥിക്കുന്ന വാട്‌സ്ആപ്പ് സന്ദേശമാണ് പുറത്തുവന്നത്.സംഭവം കയറി കത്തിയാല്‍ വെള്ളാപ്പള്ളി നടേശനില്‍ നിന്നും പെട്ടെന്ന് ഒത്തുതീര്‍പ്പിന് വരുമെന്നും ചുരുങ്ങിയത് ആറ് ദശലക്ഷം ദിര്‍ഹമെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ കിട്ടുമെന്നും സംഭാഷണത്തില്‍ പ്രതീക്ഷ വെയ്ക്കുന്നു. തനിക്ക് തരാനുള്ള പണം കുറെയൊക്കെ തന്നിട്ടുള്ള തുഷാറിന് ഒരു പൈസ പോലും കിട്ടിയിട്ടില്ല എന്ന് താന്‍ പറഞ്ഞാല്‍ അത് തെളിയിക്കാന്‍ കഴിയില്ലെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ആദ്യം പത്ത് ദശലക്ഷം ദിര്‍ഹം ചെക്കില്‍ എഴുതിചേര്‍ക്കാമെന്ന് പറയുന്നയാള്‍ പിന്നീട് ആറ് ദശലക്ഷത്തിലേക്ക് വരുന്നുണ്ട്. തുഷാര്‍ ദുബൈയില്‍ അറസ്റ്റിലാകുന്നതിന് മുന്‍പുളള ശബ്ദരേഖയാണ് ഇതെന്നാണ് സൂചന.