November 09, 2019
November 09, 2019
കൊച്ചി : പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊലപാതക കേസിലെ മൂന്നാം പ്രതി അപ്പുണ്ണിയെ പോലീസ് പിടികൂടി. ദോഹയിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി അപ്പുണ്ണിയെയാണ് ഇന്ന് കൊച്ചിയിലെ ഒരു വീട്ടിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിന് മാവേലിക്കര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പോലീസിനെ കബളിപ്പിച്ചു കടന്നുകളഞ്ഞത്. സംഭവത്തിൽ രണ്ടു പോലീസുകാർ സസ്‌പെൻഷനിൽ കഴിയുകയാണ്.
പ്രതിയെ കണ്ടുപിടിക്കുന്നതിനായി പോലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ കൊച്ചിയിലെ ഒരു വീട്ടിൽ ഒളിച്ചു താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇന്ന് പുലർച്ചെ പോലീസ് വീട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് എത്തിയ ഉടൻ പ്രതി കയ്യിലുള്ള എയർ ഗൺ വായിൽ തിരുകി ആത്മഹത്യാ ഭീഷണി മുഴക്കി. എന്നാൽ പോലീസ് തന്ത്രപരമായി ഇയാളെ പിടികൂടി മാവേലിക്കരയിലേക്ക് കൊണ്ടുപോയി.
ദോഹയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന കിളിമാനൂർ സ്വദേശി രാജേഷ് 2018 മാർച്ച് 27നു പുലർച്ചെയാണ് മടവൂരിലെ തന്റെ സ്റ്റുഡിയോയിൽ വെച്ച് അതിദാരുണമായി കൊലചെയ്യപ്പെട്ടത്.കേസിൽ ഒന്നാം പ്രതിയായ സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി രാജേഷിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. സാമ്പത്തിക കേസിനെ തുടർന്ന് വൻ തുകയുടെ ചെക്ക് കേസ് നിലനിൽക്കുന്നതിനാൽ ഒന്നാം പ്രതി സത്താർ ഖത്തറിൽ തന്നെ തുടരുകയാണ്. രണ്ടാം പ്രതിയും ദോഹയിൽ സത്താറിന്റെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് സാലിഹ് പിന്നീട് നാട്ടിലെത്തി പൊലീസിന് കീഴടങ്ങിയിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണ്.