July 17, 2022
July 17, 2022
ജിദ്ദ : മാധ്യമ പ്രവർത്തകനും സൗദി പൗരനുമായിരുന്ന ജമാൽ ഖഷോഗിക്ക് സംഭവിച്ചത് ഖേദകരമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ജിദ്ദയിൽ ശനിയാഴ്ച നടന്ന ജിസിസി സുരക്ഷാ ഉച്ചകോടിക്കിടെ,യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്.അതേസമയം, മാധ്യമപ്രവർത്തക ഷിറിൻ അബു അഖ്‌ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസും മറ്റ് രാജ്യങ്ങളും എന്താണ് ചെയ്തതെന്ന് മുഹമ്മദ് രാജകുമാരൻ ചോദിച്ചു.
ഖഷോഗി കേസിൽ അന്വേഷണം, വിചാരണ, ശിക്ഷാവിധി, ശിക്ഷ നടപ്പാക്കൽ തുടങ്ങി എല്ലാ നിയമ നടപടികളും സൗദി അറേബ്യ ഏറ്റെടുത്തിട്ടുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. ഭാവിയിൽ ഏതു ഘട്ടത്തിലും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിക്രമങ്ങളും രാജ്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് എവിടെയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാമെന്ന് യോഗത്തിൽ കിരീടാവകാശി സൂചിപ്പിച്ചു. അതേ വർഷം തന്നെ മറ്റു സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാഖിലെ അബു ഗുറൈബിനെയും മറ്റുള്ളവരെയും ഉദാഹരണമായി ഉദ്ധരിച്ച് യുഎസും തെറ്റുകൾ വരുത്തിയതായി മുഹമ്മദ് ബിൻ സൽമാൻ പരാമർശിച്ചു.
ഈ തെറ്റുകൾ രാജ്യങ്ങൾ കൈകാര്യം ചെയ്യണമെന്നും അവ വീണ്ടും സംഭവിക്കുന്നത് തടയുന്ന നടപടിക്രമങ്ങൾ നടപ്പാക്കണമെന്നും മുഹമ്മദ് രാജകുമാരൻ പറഞ്ഞു. മുഹമ്മദ് ബിൻ സൽമാനും പ്രസിഡന്റ് ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച മൂന്നു മണിക്കൂർ നീണ്ടുനിന്നു.
ഇതിനിടെ,കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മുൻ അഭിഭാഷകനെ യു.എ.ഇ സുരക്ഷാ ഉദ്യോഗസ്ഥർ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് തടവിലാക്കിയതായും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും ഡെമോക്രസി ഫോർ അറബ് വേൾഡ് നൗ (DAWN) ആവശ്യപ്പെട്ടു.ഖഷോഗിയുടെയും അദ്ദേഹത്തിന്റെ പ്രതിശ്രുതവധുവായിരുന്ന ഹാറ്റിസ് സെൻഗിസിന്റെയും അഭിഭാഷകനായി പ്രവർത്തിച്ച അസിം ഗഫൂറിനെയാണ് അറസ്റ്റ് ചെയ്തത്.ഡെമോക്രസി ഫോർ അറബ് വേൾഡ് നൗ ബോർഡ് അംഗം കൂടിയാണ് അദ്ദേഹം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക