May 18, 2022
May 18, 2022
ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടി ജിദ്ദയില്‍ വിവിധ സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗം ജിദ്ദയിലെ പ്രവാസി സംഘടനകള്‍ ബഹിഷ്കരിച്ചു.
അബ്ദുല്ലക്കുട്ടിക്ക് വേണ്ടി ജിദ്ദയിലെ ബി.ജെ.പി പോഷക സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് ഫോറം (ഐ.ഒ.എഫ്) ആണ് സംഘടനകള്‍ക്ക് ക്ഷണക്കത്ത് അയച്ചത്. കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം തുടങ്ങിയ സംഘടനകള്‍ക്കെല്ലാം യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നല്‍കാനും ഈ വര്‍ഷത്തെ ഹജ്ജിനായി ഇന്ത്യന്‍ ഹാജിമാരുടെ ഒരുക്കങ്ങള്‍ വിശകലനം ചെയ്യുന്നതിനും ജിദ്ദയിലുള്ള സംഘടനാ ഭാരവാഹികളുമായി അദ്ദേഹം ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഐ.ഒ.എഫ് സംഘടനകള്‍ക്ക് അയച്ച സന്ദേശം.
എന്നാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റോ കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലക്ക് എ.പി അബ്ദുല്ലക്കുട്ടിയോ നേരിട്ട് വിളിക്കാതെ ഔദ്യോഗിക യോഗത്തിന് ഐ.ഒ.എഫ് എന്ന സംഘടന ക്ഷണിച്ചതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് സംഘടനാ നേതാക്കളുടെ പ്രതികരണം.
ഇതിനിടെ,ഹജ്ജ് വിഷയത്തിൽ മോദി ദുബായ് ശൈഖിനെ വിളിച്ചെന്ന പരാമർശം അബദ്ധമായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.എരിവും പുളിയും കൂട്ടുന്ന നാവിൽ നിന്നും പറ്റിപ്പോയതതാണെന്നും ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൃഷ്ണദാസ് വെള്ളം കുടിക്കാൻ തന്നിരുന്നുവെന്നും അതിനിടെ പറ്റിയ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജിദ്ദയിൽ കോൺസുലേറ്റിനു കീഴിലെ ഹജ്ജൊരുക്കങ്ങൾ പരിശോധിക്കാൻ എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹജ്ജ് ക്വാട്ട കൂട്ടാൻ ദുബായ് ശൈഖിനെ വിളിച്ചെന്നായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ കൂടിയായ എപി അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം.ഇതേതുടർന്ന് അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക