January 09, 2023
January 09, 2023
ന്യൂസ്‌റൂം സ്പോർട്സ് ബ്യുറോ
ജിദ്ദ:പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസ്സിയെയും സൗദി ക്ലബ്ബിലെത്തിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. സൗദി അറേബ്യയിലെ മുൻനിര ക്ലബ്ബായ അൽ ഹിലാൽ ലയണൽ മെസിക്ക് 300 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തതായി സൗദിയിലെ സ്‌പോർട്‌സ് ജേണലിസ്റ്റ് ഖാലിദ് അൽ ദിയാബ് വെളിപ്പെടുത്തി.മറ്റ് ആനുകൂല്യങ്ങൾ അടക്കം ഈ തുക 400 യൂറോ വരെ എത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫഹദ് ബിൻ നാഫെലിന്റെ നേതൃത്വത്തിലുള്ള അൽ-ഹിലാൽ ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് ഇക്കാര്യം അറിയിച്ച് മെസിക്ക് ഔദ്യോഗിക ഓഫർ നൽകിയതായാണ് ഖാലിദ് അൽ ദിയാബ് വെളിപ്പെടുത്തിയത്.പാരീസ് സെന്റ് ജർമെയ്‌നുമായുള്ള കരാർ അവസാനിച്ച ശേഷം ഹിലാലിൽ ചേരാനാണ് ഈ ഓഫർ മുന്നോട്ടുവെച്ചത്. ക്ലബ്ബിന്റെ വാഗ്ദാനം മെസി സ്വാഗതം ചെയ്തതായും മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തുന്നു.
അതേസമയം, ഹിലാലിൽ ഉടൻ ചേരാനുള്ള താൽപര്യം മെസി പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ ഒന്നോ രണ്ടോ സീസണ് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. മെസിയുടെ പിതാവുമായും അൽ ഹിലാൽ ക്ലബ് ബന്ധപ്പെട്ടു. മെസിയുടെ ഏജന്റു കൂടിയാണ് പിതാവ്. ട്വിറ്ററിലൂടെയാണ് മാധ്യമപ്രവർത്തകൻ ഇക്കാര്യം വ്യക്തമാക്കിയത്.
പോർച്ചുഗൽ-മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായ ക്രിസ്റ്റിയാനോ റൊണാൾഡോ സൗദിയിലെ അന്നസ്ർ ക്ലബ്ബുമായി കരാറിലെത്തിയ ശേഷം മെസിയും സൗദിയിലേക്ക് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അന്നസ്‌റിന്റെ പ്രധാന എതിരാളികളായ ഹിലാലിൽ മെസി എത്തുമെന്നായിരുന്നു വാർത്തകൾ.
അതിനിടെ, മെസി അടുത്ത ദിവസം റിയാദിലെത്തും. ഈ മാസം 19ന് രാത്രി എട്ടിന് റിയാദ് കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പാരീസ് സെന്റ് ജെർമൻ-അന്നസ്ർ മത്സരത്തിനായാണ് മെസി എത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾേഡോയുടെ വരവോടെ കൂടുതൽ ശ്രദ്ധ ലഭിച്ച ക്ലബ്ബാണ് അന്നസ്ർ. ഈ മത്സരത്തിൽ ക്രിസ്റ്റിയാനോ പങ്കെടുക്കില്ല.
അതേസമയം, അന്നസ്ർ ജഴ്സിയണിഞ്ഞ് ക്രിസ്റ്റിയാനൊ റൊണാൾഡൊ കളിക്കളത്തിലിറങ്ങുന്നതു കാണാൻ കൂടുതൽ കാത്തിരിക്കേണ്ടി വരും.രജിസ്റ്റർ ചെയ്തശേഷം റൊണാൾഡൊ രണ്ടു കളികളിൽ സസ്പെൻഷൻ അനുഭവിക്കണം. നവംബറിൽ മാഞ്ചസ്റ്റർ യുനൈറ്റഡിലായിരിക്കെ ലഭിച്ച സസ്പെൻഷൻ പുതിയ ക്ലബ്ബിൽ റൊണാൾഡൊ പൂർത്തിയാക്കണം. റൊണാൾഡോയെ സൗദി ഫുട്ബോൾ ഫെഡറേഷനിൽ രജിസ്റ്റർ ചെയ്യാൻ വെള്ളിയാഴ്ചയാണ് അന്നസ്റിന് സാധിച്ചത്. പരമാവധി പരിധിയായ എട്ട് വിദേശ കളിക്കാർ അന്നസ്റിലുണ്ടെന്നതിനാൽ ഒരാളെ ഒഴിവാക്കാനായി കാത്തിരിക്കേണ്ടി വന്നു. ഉസ്ബെക്കിസ്ഥാൻ മിഡ്ഫീൽഡർ ജലാലുദ്ദീൻ മഷാരിപോവിനെ ഒഴിവാക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും കാമറൂൺ സ്ട്രൈക്കർ വിൻസന്റ് അബൂബക്കറിനെയാണ് ഒഴിവാക്കിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.