May 09, 2023
May 09, 2023
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്
റിയാദ് : അടുത്ത സീസണോടെ ലോക സൂപ്പർ താരം ലയണൽ മെസ്സി സൗദിയിലെ അൽ ഹിലാൽ ക്ളബ്ബിനായി ജേഴ്‌സി അണിഞ്ഞേക്കുമെന്ന് റിപ്പോർട്ട് ചെയ്തു.അൽ-ഹിലാലിൽ ചേരാനുള്ള നിർദ്ദേശം മെസ്സി സ്വീകരിച്ചതായും ഉടൻ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) വിടുമെന്നും സ്പാനിഷ് ടെലിവിഷൻ ചാനലായ എൽ ചിറിംഗ്യൂട്ടോ ടിവി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
അർജന്റീനൻ നായകൻ ലയണൽ മെസ്സി സൗദി ക്ലബ്ബ് അൽ ഹിലാലിൽ ചേരുമെന്ന അഭ്യൂഹം നേരത്തെ തന്നെ ശക്തമായിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
മെസ്സിക്കൊപ്പം ബാഴ്‌സലോണ താരങ്ങളായ സെർജി ബുസ്കെറ്റ്‌സ്, ജോർഡി ആൽബ എന്നിവരേയും ടീമിലെത്തിക്കും.
3270 കോടി രൂപയുടെ വാഗ്ദാനമാണ് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാൽ മുന്നോട്ടുവെച്ചത്. ഇത് താരം സ്വീകരിക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ സൗദി ലീഗിലെ അൽ നസ്ർ ക്ലബ്ബിലാണ് കളിക്കുന്നത്.
ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുമായി മെസ്സിയുടെ ബന്ധം വഷളായിരുന്നു. അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തതിന് ക്ലബ്ബ് രണ്ടാഴ്ചത്തേക്ക് സസ്പെൻഡു ചെയ്തിരുന്നു. ഇതാണ് ക്ലബ്ബമായുള്ള മെസ്സിയുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. സംഭവത്തിൽ സഹതാരങ്ങളോട് മെസ്സി മാപ്പുപറഞ്ഞു. എന്നാൽ, ക്ലബ്ബിനോട് പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. സഹതാരങ്ങളോട് മാപ്പുപറഞ്ഞ സാഹചര്യത്തിൽ ടീമിനൊപ്പം പരിശീലനം നടത്താൻ മെസ്സിയെ അനുവദിച്ചു. മെസ്സി തിങ്കളാഴ്ച പരിശീലനവും തുടങ്ങി. എന്നാൽ, സീസൺ അവസാനിക്കുമ്പോൾ പി.എസ്.ജി.യുമായുള്ള കരാർ തീരും. പുതിയ കരാറിന് ക്ലബ്ബിന് താത്‌പര്യമുണ്ടെങ്കിലും മെസ്സിക്ക് താത്‌പര്യമില്ലെന്നാണ് സൂചന.
ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദി പ്രോ ലീഗിന് ഫുട്‌ബോൾ ലോകത്ത് പ്രധാന്യംകൂടി. മെസ്സിയെക്കൂടി എത്തിച്ചാൽ ലീഗിന്റെ പ്രശസ്തിയും ജനപ്രീതിയും വർധിക്കുമെന്ന് സൗദി ഭരണകൂടം കണക്കുകൂട്ടുന്നു. മെസ്സിയെ എത്തിക്കാൻ അൽ ഹിലാൽ ക്ലബ്ബിന് ഭരണാധികാരികളുടെ പിന്തുണയുണ്ട്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL