October 18, 2022
October 18, 2022
ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ : സൗദി അറേബ്യയ്ക്കും ഈജിപ്തിനുമിടയിൽ ചെങ്കടൽ നീന്തിക്കടക്കുന്ന ആദ്യ അറബ് വനിതയായി സൗദി ദന്തഡോക്ടറും സർട്ടിഫൈഡ് എൻഡുറൻസ് നീന്തൽ താരവുമായ ഡോ മറിയം സാലിഹ് ബിൻ ലാദൻ ചരിത്രം കുറിച്ചു.
ചെങ്കടലിൽ സ്രാവുകളുടെ അപായ ഭീഷണിയുണ്ടായിട്ടും ഒൻപത് കിലോമീറ്റർ പുറംകടൽ കടന്ന് സൗദി നീന്തൽ താരം നാല് മണിക്കൂറിനുള്ളിൽ തന്റെ യാത്ര പൂർത്തിയാക്കിയതായി 'സ്കൂപ്പ് എംപയർ' റിപ്പോർട്ട് ചെയ്തു.കൂറ്റൻ സ്രാവുകളെ മൂന്ന് മീറ്ററോളം അകറ്റിനിർത്തുന്ന പ്രത്യേക ഉപകരണം അവർ ഉപയോഗിച്ചിരുന്നതായും ഒരു ഘട്ടത്തിൽ ഉപകരണം തകരാറിലായതായും റിപ്പോർട്ടിൽ പറയുന്നു.
ഈജിപ്തിലെ ഷാം എൽ-ഷൈഖിൽ നടക്കാനിരിക്കുന്ന COP27 യോഗത്തിന് മുന്നോടിയായി പവിഴപ്പുറ്റുകളുടെ അപകടസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ്-ദക്ഷിണാഫ്രിക്കൻ എൻഡ്യൂറൻസ് നീന്തൽക്കാരനും യുഎൻ രക്ഷാധികാരിയുമായ ലൂയിസ് പഗും മറിയം ബിൻ ലാദനോടൊപ്പം സാഹസിക നീന്തലിൽ പങ്കെടുത്തു.ഇതോടെ, സൗദിയിൽ നിന്ന് ഈജിപ്തിലേക്ക് നീന്തുന്ന ആദ്യത്തെ അറബ്, സൗദി, വനിതയായി മറിയം മാറിയെന്ന് പഗ് പറഞ്ഞു.
'ഈ അപൂർവ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്.സ്രാവ് പ്രതിരോധ കവചമില്ലാതെ ഈ നീന്തൽ നടത്താനാവുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ നമ്മുടെ കംഫർട്ട് സോണുകളിൽ നിന്ന് നമ്മെത്തന്നെ മാറ്റി നിർത്തുന്നതാണ് നമ്മെ കൂടുതൽ ശക്തരാക്കുന്നത്."ഡോ മറിയം സാലിഹ് ബിൻ ലാദൻ പിന്നീട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
2016ൽ 11 മണിക്കൂറും 41 മിനിറ്റും കൊണ്ട് ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യ സൗദി വനിതയെന്ന ബഹുമതിയും മറിയം സ്വന്തമാക്കിയിരുന്നു.സിറിയയിൽ നിന്നുള്ള അനാഥരായ കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള പരമ്പരയുടെ ഭാഗമായാണ് അവർ ഈ വെല്ലുവിളി ഏറ്റെടുത്തത്.ആ വർഷം ആദ്യം തെംസ് നദിയുടെ 101 മൈൽ ഔദ്യോഗികമായി നീന്തുന്ന ആദ്യ വനിത എന്ന ലോക റെക്കോർഡും അവർ സ്ഥാപിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക