May 13, 2023
May 13, 2023
ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: സന്ദര്‍ശക വിസയില്‍ സൗദിയിലെ അബഹയില്‍ എത്തിയ അരീക്കോട് കടുങ്ങല്ലൂര്‍ വാച്ചാ പുറവന്‍ മുഹമ്മദ് ഹാജിയുടെയും നഫീസക്കുട്ടിയുടെയും മകള്‍ മുഹ്സിന(32) നിര്യാതയായി. പനിയും ചെറിയ അസ്വസ്ഥതകളും സംഭവിച്ചതിനെ തുടര്‍ന്ന് ഖമീസ് മുഷൈത്ത് സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ജിസാനിലെ ദര്‍ബില്‍ പെട്രോള്‍ പമ്പ് മെയിന്റനന്‍സ് ജോലി ചെയ്യുന്ന ഭര്‍ത്താവ് എടവണ്ണപ്പാറ ചീക്കോട് മൂസ ഹര്‍ഷാദിനെ കാണാനും ഉംറ നിര്‍വ്വഹിക്കാനുമായി സന്ദര്‍ശക വിസയില്‍ ഇക്കഴിഞ്ഞ റമദാന്‍ പത്തിനാണ് മൂന്ന് കുട്ടികളുമൊത്ത് മുഹ്സിന ജിസാന്‍ സൗദിയിലെത്തിയത്. കുട്ടികളുടെ സ്‌കൂള്‍ അവധി കഴിയുന്ന മുറയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കാനിരിക്കേയാണ് പനിയും ചെറിയ അസ്വസ്ഥതകളും ആരംഭിച്ചത്. ചികിത്സക്കായ് ഖമീസിലെ ഹോസ്പിറ്റലില്‍ എത്തിയെങ്കിലും ശ്വാസതടസ്സവും മറ്റും അധികരിച്ചതിനെ തുടര്‍ന്ന് സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍, ഹോസ്പിറ്റലിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ സ്ട്രോക്ക് വരികയും നില വഷളാവുകയും ചെയ്തു. ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നാലാംനാള്‍ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ഒ.ഐ.സി.സി ദക്ഷിണ മേഖലാ പ്രസിഡണ്ടും ജിദ്ദ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം മെമ്പറുമായ അഷ്റഫ് കുറ്റിച്ചലിന്റെ ഇടപെടലിലൂടെ എം.ഒ.എച്ചിലേയ്ക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരവേ ഇന്ന് കാലത്ത് വീണ്ടും ഹൃദയാഘാതമുണ്ടായി. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം ഖമീസില്‍ തന്നെ മറവു ചെയ്യും. മക്കളായ മിഥുലാജ്, ആയിശ ഹന്ന, ഫാത്തിമ സുഹറ എന്നിവര്‍ നേരത്തെ നാട്ടിലേക്ക് പോയിരുന്നു. സഹോദരങ്ങള്‍: ഷബീര്‍, സുഹറാബി, ബുഷ്റ, റഷീദ.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL