November 10, 2021
November 10, 2021
ജിദ്ദ : ലുലുഹൈപ്പർ മാർക്കറ്റ് സൗദിയിൽ പ്രവർത്തനം തുടങ്ങിയതിന്റെ ഇരുപത്തിയഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.ഇക്കാലയളവിൽ ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങളും ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ വാർത്ത ഇടപിടിച്ചത് ആഘോഷപരിപാടിയിലെ തികച്ചും വ്യത്യസ്തമായ ഒരു തീരുമാനമാണ്. സാധാരണഗതിയിൽ മറ്റുരാജ്യങ്ങളുടെ അംബാസിഡർമാരെയോ രാജകുടുംബാംഗങ്ങളെയോ മറ്റ് ഉന്നത വ്യക്തിത്വങ്ങളെയോ ആണ് ഇത്തരം പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ മാളിലെ വയോധികനായ സെക്യൂരിറ്റിയെ മുഖ്യാതിഥിയായി ആദരിച്ചു കൊണ്ടാണ് ആഘോഷ പരിപാടികൾ ജനശ്രദ്ധ നേടിയത്.നൗഷാദ് കുനിയിൽ തന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവെച്ച ഇതുസംബന്ധിച്ച കുറിപ്പും ചിത്രങ്ങളും നിരവധിപേരാണ് പങ്കുവെച്ചത്.
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം :
സൗദി അറേബ്യയിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചിട്ട് ഒരു വ്യാഴവട്ടം പൂർത്തിയാവുന്നതിന്റെ വാർഷികാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നവംബർ ഏഴാം തീയതി അൽഖോബാർ ലുലുവിൽ നടക്കാനിരിക്കുകയാണ്. വർഷഷങ്ങളായി ലുലുവിലെ സെക്യൂരിറ്റി ജീവനക്കാരനായ സൗദി പൗരൻ അദ്നാൻ അബ്ദുല്ലയോട് വാർഷികാഘോഷ പരിപാടികള്‍ ഉള്ളതിനാൽ അന്ന് യൂനിഫോം ആവശ്യമില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. സിവിൽ ഡ്രസിൽ ലുലുവിലെത്തിയ അദ്ദേഹം കവാടത്തിൽ തന്റെ ഡ്യൂട്ടില്‍ മുഴുകി. വാർഷി ഷികാഘോഷ ചടങ്ങുകൾ ആരംഭിക്കാനിരിക്കവെ ഒരു മാനേജ്മെന്റ് പ്രതിനിധി വന്ന് ആ വയോധികനായ സുരക്ഷാ ഉദ്യോഗസ്ഥനോട് ചോദിച്ചു - ''ഇന്നത്തെ പരിപാടിയിലെ മുഖ്യാതിഥി ആരാണെന്ന് അങ്ങേക്കറിയുമോ?''. അറിയില്ലെന്ന് അദ്ദേഹം കൈമലർത്തി.മാനേജ്മെന്റ് പ്രതിനിധി അദ്ദേഹത്തെ തന്നോട് ചേർത്തുനിർത്തി പറഞ്ഞു, ''അബൂ അബ്ദല്ലാഹ്, താങ്കളാണ് ലുലു സൗദി അറേബ്യയുടെ പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ മുഖ്യാതിഥി; അങ്ങാണിതിന് ഏറ്റവുംഅർഹൻ..!''
അവിശ്വസനീയതകൊണ്ട് ആ മനുഷ്യന്റെ കണ്ണുകൾ തിളങ്ങി. അടുത്ത നിമിഷാർദ്ധത്തിൽ അയാളുടെ കണ്ണുകൾ നിറഞ്ഞു. വാർത്തയുമായി വന്നയാളെ കെട്ടിപ്പിടിച്ച് അദ്ദേഹം പൊട്ടിക്കരഞ്ഞു.
താരതമ്യേന അപ്രധാനിയെന്ന് ആളുകൾ പൊതുവേ വിശ്വസിക്കാൻ സാധ്യതയുള്ള ഒരു ജീവനക്കാരൻ സുപ്രധാനമായൊരു പരിപാടിയിലെ ഏറ്റവും പ്രധാന അതിഥിയായി അവരോധിക്കപ്പെട്ടപ്പോൾ മാനവികതയുടെ എത്ര സുന്ദരമായൊരു അടയാളമാണ് അവിടെ ഉല്ലേഖനം ചെയ്യപ്പെട്ടത്! പരിഗണിക്കപ്പെടുകയെന്നത് സൃഷ്ടിക്കുന്ന അതിരുകളില്ലാത്ത ആത്മഹർഷം എത്രമേൽ ഹൃദ്യമായാണ് ഇവിടെ ആനന്ദവർഷം ചൊരിഞ്ഞത്! സെക്യൂരിറ്റി'യെന്ന കുപ്പായത്തിനു പിറകിൽ പരിചയപ്പെടുത്തപ്പെടുന്ന പരുക്കൻ വ്യക്തിത്വമെന്ന മുൻ വിധിയുടെ മാസ്ക് എത്രമനോഹരമായാണ് ആനന്ദാശ്രുവിൽ കുതിർ ന്നൊരു സൗമ്യസാന്നിധ്യമായി അനാവരണം ചെയ്യപ്പെട്ടത്!
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക