December 01, 2020
December 01, 2020
അബുദാബി: അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ പകരമായി തങ്ങള്‍ യു.എ.ഇയെ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദിനെ നേരിൽ ബന്ധപ്പെട്ടാണ് തെഹ്‌റാന്‍ ഈ ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് യു.എ.ഇയിലെ ഉന്നതവൃത്തങ്ങള്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.
ഇറാന്റെ ആണവ ശില്‍പ്പി എന്നറിയപ്പെട്ടിരുന്ന ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ വെള്ളിയാഴ്ച കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ഇറാന്‍. ഫക്രിസാദെയെ വധിച്ചത് തങ്ങളാണെന്ന് ഇസ്രയേലി ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് അനൗദ്യോഗികമായി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഇതോടെ ഏത് നിമിഷവും അമേരിക്കയും തങ്ങളെ ആക്രമിക്കാം എന്ന ഭയത്തിലാണ് ഇറാന്‍. അടുത്ത വര്‍ഷം ജനുവരി 20 ന് സ്ഥാനം ഒഴിയുന്നതിനു മുമ്പ് നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും ഇറാന്റെ സ്വസ്ഥത കെടുത്തുന്നുണ്ട്.
ദൂതന്മാരോ പ്രതിനിധികളോ വഴിയല്ല, തെഹ്‌റാനില്‍ നിന്ന് നേരിട്ടാണ് അബുദാബി കിരീടാവകാശിക്ക് ഭീഷണി എത്തിയത് എന്ന് അബുദാബിയിലെ വൃത്തങ്ങള്‍ പറഞ്ഞു. 'ഫക്രിസാദെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കണം' എന്ന് ഭീഷണി സന്ദേശത്തില്‍ ഇറാന്‍ മുഹമ്മദ് ബിന്‍ സായിദിനോട് പറഞ്ഞു.
ഇറാൻ അതിർത്തിയിൽ നിന്ന് കേവലം 70 കിലോമീറ്റര്‍ അകലെയാണ് അമേരിക്കയുടെ സഖ്യകക്ഷിയായ യു.എ.ഇ സ്ഥിതി ചെയ്യുന്നത്. അടുത്തിടെയാണ് യു.എ.ഇ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയത്.
ഫക്രിസാദെയുടെ കൊലപാതകത്തെ അപലപിച്ച് ഞായറാഴ്ച വൈകുന്നേരം എമിറേറ്റ്‌സ് പ്രസ്തവന നടത്തിയിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇറാന്‍ മുഹമ്മദ് ബിന്‍സായിദിനെ നേരിട്ട് ബന്ധപ്പെട്ട് ഭീഷണി മുഴക്കിയത് എന്നും അബുദാബിയിലെ ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അതേസമയം യു.എ.ഇയിലെത്തുന്ന തങ്ങളുടെ പൗരന്മാര്‍ ആക്രമിക്കപ്പെടുമെന്ന് ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭയക്കുന്നതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബറില്‍ ഇസ്രയേലും യു.എ.ഇയുമായി സൗഹൃദബന്ധം സ്ഥാപിച്ച ശേഷം ടൂറിസ്റ്റ്, ബിസിനസ് ആവശ്യങ്ങള്‍ക്കായി നിരവധി ഇസ്രയേലികള്‍ അബുദാബിയിലേക്കും ദുബായിലേക്കും എത്തുന്നുണ്ട്.
യു.എ.ഇയിലെ ഇസ്രയേലികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇസ്രയേലിന്റെയും യു.എ.ഇയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്തമായുള്ള ശ്രമം തുടങ്ങിയതായി ഇസ്രയേലിന്റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
ഫക്രിസാദെയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.