March 18, 2023
March 18, 2023
ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: സൗദിയിലെ മലയാളി വ്യവസായി പി.എന്‍.സി മേനോന്‍ തന്റെ സമ്പാദ്യത്തിന്റെ പകുതിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യും. ഏകദേശം 600 മില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള പി.എന്‍.സി മേനോന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഡെവലപ്പേഴ്‌സിന്റെ സ്ഥാപകന്‍ കൂടിയാണ്.
ദുബായി ആസ്ഥാനമായാണ് പി.എന്‍.സി മേനോന്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലും ഒമാനിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം അറേബ്യന്‍ ബിസിനസ്സിനോട് പറഞ്ഞു. സമ്പാദിച്ച പണം കുടുംബത്തിനായി സൂക്ഷിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. അതിന്റെ വലിയൊരു പങ്ക് സമൂഹത്തിന് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സമ്പാദ്യത്തിന്റെ പകുതി സമൂഹത്തിനുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അറേബ്യന്‍ ബിസിനസ് കഴിഞ്ഞ മാസം പുറത്തുവിട്ട ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിന്റെ 21-ാമത്തെ ഏറ്റവും ധനികനായ ഇന്ത്യക്കാരനാണ് എഴുപത്തഞ്ചുകാരനായ പി.എന്‍.സി മേനോന്‍.
പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനിച്ച പി.എന്‍സി മേനോന്‍ തൃശ്ശൂരിലാണ് വളര്‍ന്നത്. പത്താം വയസ്സില്‍ അദ്ദേഹത്തിന് പിതാവിനെ നഷ്ടമായി. കോളേജ് പഠനം പൂര്‍ത്തിയാക്കാതെ ഇന്റീരിയര്‍ ഡെക്കറേഷന്‍ ബിസിനസിലേക്കിറങ്ങി. 1976ല്‍ സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ഓമാനിലെത്തിയ അദ്ദേഹം അതേ ജോലി ചെയ്തു. പിന്നീട് മിഡിലീസ്റ്റില്‍ റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, മാനുഫാക്ചറിംഗ്, ട്രേഡിംഗ് എന്നിവയുള്‍പ്പടെ നിരവധി ബിസിനസ്സുകളിലേക്ക് കടന്നു.
1995ലാണ് ശോഭ ഡെവലപ്പേഴ്‌സ് സ്ഥാപിച്ചത്. ഗ്രാമശോഭ, ശോഭ അക്കാദമി, ശോഭ ഹെല്‍ത്ത് കെയര്‍, ശെഭ ഹെര്‍മിറ്റേജ്, സോഷ്യല്‍ വെഡ്ഡിംഗ് പ്രോഗ്രാം തുടങ്ങി കാരുണ്യപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിട്ടുണ്ട്. 2009ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നല്‍കി ആദരിക്കപ്പെട്ട വ്യക്തിയാണ് പി.എന്‍.സി മേനോന്‍. 2011ല്‍ അദ്ദേഹത്തിന്റെ കമ്പനിക്ക് കോര്‍പ്പറേറ്റ് സിറ്റിസണിനുള്ള മദര്‍ തെരേസ പ്രത്യേക അവാര്‍ഡു ലഭിച്ചു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva