April 26, 2020
April 26, 2020
ന്യൂ ഡൽഹി : ലോക്ഡൗണിന് ശേഷം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ചർച്ചകൾ തുടങ്ങി. വ്യോമയാന മന്ത്രാലയം, എയര്‍ ഇന്ത്യ, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, ഇന്ത്യന്‍ എംബസികള്‍ എന്നിവയുമായി വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയതായാണ് വിവരം. കേരളം ശക്തമായ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചുതുടങ്ങിയതെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ലോക്ഡൗണ്‍ പൂര്‍ത്തിയാകുന്ന മെയ് മൂന്നിന് ശേഷം വിദേശമലയാളികളെ തിരിച്ചെത്തിക്കുന്നതിനാണ് രൂപരേഖയൊരുക്കുന്നത്. പ്രത്യേക വിമാനങ്ങൾ പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.പതിവ് സര്‍വീസുകള്‍ വഴിയോ നാട്ടിലെത്തിക്കാം എന്നാണ് ആലോചന. ആദ്യഘട്ടത്തിൽ ഗൾഫിലുള്ള ഇന്ത്യക്കാർക്കായിരിക്കും മുൻ്ഗണന ലഭിക്കുകയെന്നാണ് വിവരം. ലോക്ഡൗണ്‍ ഇളവുകള്‍ ഏത് രീതിയിലായിരിക്കും എന്നത് നോക്കിയായിരിക്കും ഇതില്‍ അന്തിമ തീരുമാനം വരിക. തിരികെയെത്തുന്നതിനുള്ള ടിക്കറ്റ് കൂലി യാത്രക്കാര്‍ തന്നെ നല്‍കേണ്ടിവരും.
ആയിരക്കണക്കിന് പ്രവാസികള്‍ കൊവിഡ് കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ നാട്ടില്‍ തിരികെ എത്തിക്കാൻ ഗള്‍ഫ് രാജ്യങ്ങളുടെ നയതന്ത്ര സമ്മര്‍ദം ശക്തമായി തുടരുകയാണ്.. വിദേശികളെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള അസൗകര്യം ഗള്‍ഫ് രാജ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
കേന്ദ്രസര്‍ക്കാരിനോട് വിവിധ സംസ്ഥാന സര്‍ക്കാരുകളും പ്രവാസികളെ തിരികെ എത്തിക്കുന്ന കാര്യം ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍നിന്നാണ് ശക്തമായ സമ്മര്‍ദം ഉണ്ടായത്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് സൗകര്യം ഒരുക്കണം എന്നായിരുന്നു സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന.
ലോക്ഡൗണ്‍ കാലത്ത് ആഭ്യന്തര-രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയിരിക്കുകകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുമ്പ് മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും കുറച്ചുപേരെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരുന്നു.
അതേസമയം,നോർക റൂട്സിന്റെ പ്രവാസികൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല. സാങ്കേതിക തകരാറാണ് രജിസ്‌ട്രേഷൻ വൈകാൻ കാരണമെന്നാണ് വിശദീകരണം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.